പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ ചാക്കിൽക്കെട്ടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരെയും കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചനകളും പൊലീസിന് ലഭിച്ചു. താമസസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനിയാണ്. ഇവരുടെ പങ്കാളിയും തോട്ടം തൊഴിലാളിയുമായ പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ജോലി തേടിയാണ് ഇവർ അട്ടപ്പാടിയിലെത്തിയത്. 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവിൽ
സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൊഴിലാളിയായത്. ഇവർ താമസിച്ചിരുന്ന സ്ഥലത്തും ജോലി ചെയ്തിരുന്ന സ്ഥലത്തും പരിശോധന നടത്തിയെങ്കിലും കൊലപാതകത്തിന്റെ സൂചനകൾ പൊലീസിന് ലഭിച്ചില്ല. ഇതാണ് പുഴയിൽ വച്ചാകാം കൊല നടത്തിയതെന്ന് സംശയിക്കാൻ കാരണം.
യുവതിയുടെ തലയിൽ ആഴത്തിൽ വെട്ടേറ്റുവെന്നും അഞ്ച് വയസുതോന്നിക്കുന്ന പെൺകുഞ്ഞിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിനുശേഷം തല വെട്ടിമാറ്റുകയും ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയുമായിരുന്നു.
കൊലയ്ക്ക് ശേഷം ബംഗാളിലേയ്ക്ക് കടന്ന പ്രതിയെ പിടികൂടാനായി അന്വേഷണ സംഘം വിമാനമാർഗം ബംഗാളിലെത്തിയിട്ടുണ്ട്. അഗളി ഡിവൈ.എസ്.പി ആർ.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ കോൾ ഡീറ്റെയിൽ റെക്കോർഡ് (സി.ഡി.ആർ) ശേഖരിച്ച് നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പ്രതി വഴക്കിടുമായിരുന്നു. ഈ തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
More details have emerged in the case of the body parts of a woman and a girl found wrapped in sacks in the Bhavani River in Attappady. The postmortem report states that the two were brutally murdered. The police also received indications that the murder was committed in the river. The police said that there were no signs of a struggle at the residence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |