SignIn
Kerala Kaumudi Online
Thursday, 10 September 2026 10.20 PM IST

സ്വപ്‌നയും സന്ദീപും മുൻകൈയെടുത്ത് നൂറ് കോടിയുടെ റിവേഴ്‌സ് ഹവാല; പട്ടികയിൽ മൂന്നു മന്ത്രിമാരും കുടുംബാംഗങ്ങളും സിനിമ നടനും

swapna-suresh-

തിരുവനന്തപുരം: അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലേറെ രൂപ രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെയുളളവർ യു എ ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ യു എ ഇയിലേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. റിവേഴ്സ് ഹവാല എന്ന ഈ ഇടപാടിന് കോൺസൽ ജനറൽ അടക്കമുള്ളവരുടെ ഒത്താശയോടെ, ചുക്കാൻപിടിച്ചത് സ്വപ്‌നയും സന്ദീപുമാണ്.

ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകൾ സ്വപ്ന കസ്റ്റംസിനും മജിസ്ട്രേട്ടിനും രഹസ്യമൊഴിയായി നൽകിയിട്ടുണ്ട്. വിദേശികളെ ഉപയോഗിച്ചും റിവേഴ്സ് ഹവാലയിടപാട് നടത്തിയതായാണ് വിവരം. മൊഴിയിൽ പറയുന്നവരെ കസ്‌റ്റംസ് നിരീക്ഷിച്ചു തുടങ്ങി. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ് മെന്റ് ഡയക്‌ടടേറ്റ് (ഇ ഡി) അന്വേഷിക്കും.

അതേസമയം, യു എ ഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ തിരുവനന്തപുരത്തു നിന്ന് കസ്‌റ്രംസ് വാഹനത്തിൽ കൂട്ടികൊണ്ടുവന്ന് കൊച്ചിയിൽ ചോദ്യംചെയ്‌തു. ശിവശങ്കർ, സ്വപ്‌ന, സരിത്ത് എന്നിവർക്കൊപ്പം ഇരുത്തി ലൈഫ് മിഷൻ ഭവന പദ്ധതിയിലെ കരാറുകാരനായ യുണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെയും ചോദ്യംചെയ്‌തു.

ലൈഫ് മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി (1.40കോടി രൂപ) വിദേശത്തേക്ക് കടത്തിയതിനെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രമുഖർ ഉൾപ്പെട്ട ഹവാലയിടപാടിന്റെ ചുരുളഴിഞ്ഞത്. ഈ ഇടപാടുകളിൽ ഉപകരണങ്ങൾ മാത്രമായിരുന്ന സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാൻ കസ്റ്റംസ് ശ്രമിക്കുന്നുണ്ട്. കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിച്ച മൊഴിയിൽ ഉന്നതരുടെ പേരുകളുള്ളതായി നിരീക്ഷിച്ച കോടതി, അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. കൂടുതൽ വിദേശികളും പ്രതിയാകാനിടയുണ്ട്.

യു.എ.ഇ കോൺസുലേറ്റിലെ രേഖകൾ ഉപയോഗിച്ചും ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്ര മറയാക്കിയും സ്വപ്ന നിയമവിരുദ്ധമായി ഡോളർ കടത്തിയെന്നാണ് സംശയിക്കുന്നത്. ജൂണിൽ എയർ ഇന്ത്യാ വിമാനത്തിൽ വിദേശികളെ ദുബായിലെത്തിക്കുന്നതിന് അഞ്ച് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശ കറൻസി കടത്തിയെന്നാണ് കണ്ടെത്തൽ.

വമ്പൻ സ്രാവുകൾ ?

വമ്പൻ സാമ്പത്തിക ഇടപാടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരം.

റിവേഴ്സ് ഹവാല

വിദേശത്തുനിന്ന് പണം അനധികൃത മാർഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതാണ് ഹവാല. റിവേഴ്സ് ഹവാലയിൽ പണത്തിന്റെ തിരിച്ചുപോക്കാണ്. നാട്ടിൽ ക്രമവിരുദ്ധമായി സമ്പാദിക്കുന്ന പണം വിദേശത്തെത്തിക്കും. വമ്പന്മാരുടെ അനധികൃത സമ്പാദ്യങ്ങൾക്കു പുറമെ സ്വർണക്കടത്തിലൂടെ നേടിയ പണവും റിവേഴ്സ് ഹവാലയാക്കും. ഇതുപയോഗിച്ച് വീണ്ടും സ്വർണംവാങ്ങി കള്ളക്കടത്ത് നടത്തുകയാണ് പതിവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, GOLD SMUGGLING CASE, SWAPNA SURESH, CUSTOMS, REVERSE HAWALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY