
വിഴിഞ്ഞം: 23 വർഷമായി ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ.സ്ഫോടക വസ്തു കൈവശം വച്ച കേസിൽ 23 വർഷമായി ഒളിവിലായിരുന്നയാളാണ്,തിങ്കളാഴ്ച വൈകിട്ട് കോവളം പോറോഡിന് സമീപം കഞ്ചാവ് കടത്തിയതിന് പിടിയിലായത്.
ബീമാപള്ളി പുതുവൽപുരയിടം ടി.സി 46/119ൽ നൗഷാദിനെതിരെയാണ് (40) 2003ൽ സ്ഫോടക വസ്തു കൈവശം വച്ചതിന് കോവളം സ്‌റ്റേഷനിൽ കേസുള്ളതെന്ന് സി.ഐ വി.എം.ശ്രീകുമാർ പറഞ്ഞു.ഈ കേസിൽ പ്രതിയായ ഇയാളുടെ ബന്ധു ഷംനാദ് ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
കഞ്ചാവുമായി സിറ്റി ഡാൻസാഫ് സംഘം പിടികൂടി വിഴിഞ്ഞം പൊലീസിനെ എല്പിച്ച നാലംഗ സംഘത്തെ തുടർ അന്വേഷണത്തിനായി കോവളം പൊലീസിന് കൈമാറിയപ്പോഴാണ് പഴയ കേസ് തെളിഞ്ഞത്.നൗഷാദിനെ കൂടാതെ ബീമാപള്ളി പുതുവൽ പുരയിടം നിവാസികളായ സെയ്‌ദലി(33),ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33)തിരുവല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെഫീക് (51) എന്നിവരാണ് കോവളം പോറോട് പാലത്തിനു സമീപം 3.6 കിലോഗ്രാം കഞ്ചാവുമായി അറസ്‌റ്റിലായത്.നൗഷാദ് നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |