
കൊച്ചി: പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന യുവാവിനെ റെയിൽവേ പാളത്തിലേക്ക് തള്ളിയിട്ട ബന്ധുവായ യാത്രക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. അസാം മോറിഗാവ് കുറാണിബോരി സ്വദേശി ജാഹിദുൾ ഇസ്ലാമാണ് (24) എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ അടുത്തബന്ധു മോറിഗാവ് ഗഗൽമാരി സ്വദേശി സദാം ഹുസൈനെയാണ് (31) ട്രാക്കിലേക്ക് തള്ളിയിട്ടത്. വെള്ളിയാഴ്ച രാത്രി 11.30ന് ആലുവ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ ഇരുവരും അസാമിലേക്ക് പോകാൻ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു.
ഇതിനിടെ പണം കടം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ജാഹിദുൾ ഇസ്ലാം പണംചോദിച്ചെങ്കിലും സദാംഹുസൈൻ നൽകാൻ തയ്യാറായില്ല. വാക്കേറ്റത്തിനിടെ യാത്രക്കാർ നോക്കിനിൽക്കെ സദാംഹുസൈനെ പാളത്തിലേക്ക് തള്ളിയിട്ടു. പാളത്തിൽ തലയിടിച്ച് വീണ സദാം ഇടത് കാലിന് പരിക്കേറ്റ് പാളത്തിൽ കിടന്നു. ആർ.പി.എഫ്, ജി.ആർ.പി ഉദ്യോഗസ്ഥർ ഓടിയെത്തിയാണ് രക്ഷപ്പെടുത്തി ആംബുലൻസിൽ ആലുവ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ട്രെയിൻ വരാതിരുന്നത് ജീവാപായം ഒഴിവാക്കി. പ്ലാറ്റ്ഫോമിൽനിന്ന് കസ്റ്റഡിയിലെടുത്ത ജാഹിദുൾ ഇസ്ലാം എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും അക്രമാസക്തനായി. ഇന്നലെ ഉച്ചയ്ത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിരാസലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സദാമിന്റെ മൊഴി ആശുപത്രിയിൽ എത്തിയാണ് രേഖപ്പെടുത്തിയത്. ഇടത് കാലിന് ഒടിവുണ്ട്. മുഖത്തും പരിക്കുണ്ട്. എസ്.എച്ച്.ഒ എ. നിസാറുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |