
കൊച്ചി: സ്വകാര്യബസ് ജീവനക്കാരുടെ പരാക്രമങ്ങൾക്ക് നേരെ പൊലീസിന്റെ സി.സി ടി.വി ക്യാമറകൾ കണ്ണടച്ചാലും ജനത്തിന്റെ ക്യാമറക്കണ്ണുകൾ തുറന്നിരിക്കും. എറണാകുളം നോർത്തിൽ ബസിനകത്ത് അന്യസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച ജീവനക്കാർ നോർത്ത് പൊലീസിന്റെ പിടിയിലായത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളെ തുടർന്നാണ്.
28ന് കോന്തുരുത്തി സ്വദേശിയായ ഓട്ടോഡ്രൈവറെ കൈയേറ്റം ചെയ്ത സജിമോൻ എന്ന സ്വകാര്യ ബസിലെ ജീവനക്കാരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തതും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യം പിന്തുടർന്ന്. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച ഇടപ്പള്ളി പോസ്റ്റാഫീസിന് സമീപം നടുറോഡിൽ സ്വകാര്യ ബസ് നിറുത്തിയിട്ട് കാർ യാത്രക്കാരനായ യുവാവിനെ കൈയേറ്റം ചെയ്ത ബസ് ഡ്രൈവറെ പൊലീസ് പൊക്കിയത് സമീപത്തെ കച്ചവടക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ സഹായത്തോടെ.
ബസ് കസ്റ്റഡിയിലെടുത്തു
ഫോർട്ടുകൊച്ചി-പുക്കാട്ടുപടി പാതയിൽ സർവീസ് നടത്തുന്ന ഷഹാന എന്ന ബസിന്റെ ഡ്രൈവർ തൃക്കാക്കര തേവക്കൽ വി.കെ.സി സ്വദേശി മൻസൂറിനെയാണ് (30) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുക്കാട്ടുപടിയിൽ നിന്ന് കലൂർ ഭാഗത്തേക്ക് വന്ന ബസിന് സൈഡ് കൊടുക്കാതിരുന്നതാണ് പ്രകോപന കാരണം. ഇടപ്പള്ളി പോസ്റ്റോഫീസിന് സമീപം എത്തിയപ്പോൾ കാറിനെ മറികടന്ന് ബസ് നിറുത്തിയിട്ടത് നടുറോഡിൽ. പിന്നിൽ കിടന്ന വാഹനങ്ങൾ മുന്നോട്ട് പോകാനാകാതെ ഉറക്കെ ഹോൺ മുഴക്കുന്നത് ദൃശ്യത്തിലുണ്ട്. ബസിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ കാർ യാത്രികനെ കൈയേറ്റം ചെയ്യുന്നതും ഭീഷണി മുഴക്കുന്നതും കാണാം. മറ്റ് ചിലർ ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റിയതോടെ സംഘർഷം അയഞ്ഞു. അതുവരെയും വാഹനങ്ങൾ പിന്നിൽ കിടന്നു.
ദൃശ്യമെത്തിയത് എസ്.ഐയുടെ വാട്ട്സ്ആപ്പിൽ
ഉച്ചയ്ക്ക് 2.45ന് നടന്ന സംഭവത്തിന്റെ ദൃശ്യം എളമക്കര എസ്.ഐയുടെ ഔദ്യോഗിക മൊബൈലിൽ എത്തിയത് വൈകിട്ട് 6.10ന്. പൊലീസ് സംഘം ഉടൻ ഇടപ്പള്ളി പോസ്റ്റോഫീസ് പരിസരത്തെത്തി സംഭവം സ്ഥിരീകരിച്ചു. രാത്രി 7.30ന് എസ്.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് ഡ്രൈവറെ ബസ് സഹിതം കസ്റ്റഡിയിലെടുത്തത്. കാർ ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |