
കല്ലമ്പലം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും,തടയാൻ ശ്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മർദ്ദിക്കുകയും ചെയ്ത ശേഷം ഒളിവിൽപ്പോയ പ്രതി അറസ്റ്റിൽ. നാവായിക്കുളം പൈവേലിക്കോണം അശ്വതിഭവനിൽ ഹരിദേവാണ് (29) അറസ്റ്റിലായത്.ഇക്കഴിഞ്ഞ ജൂലായ് 4നായിരുന്നു കേസിനാസ്പദമായ സംഭവം.വെട്ടിയറ പന്തുവിള ലക്ഷംവീട് കോളനിയിൽ ബിനുവിനെയാണ് ഇയാൾ അതിക്രൂരമായി മർദ്ദിച്ചത്.തടയാൻ ശ്രമിച്ചപ്പോൾ വൈസ് പ്രസിഡന്റ് സന്ധ്യയെയും കഴുത്തിന് പിടിച്ച് നിലത്തിടുകയായിരുന്നു.
ഹരിദേവിന്റെ വീട്ടിലെ പോത്തുകളെ പരിപാലിക്കുന്ന ജോലിയായിരുന്നു ബിനുവിന്.മൂന്നുദിവസം തുടർച്ചയായി ജോലിക്ക് വരാതിരുന്നതിന്റെ ദേഷ്യത്തിലായിരുന്നു മർദ്ദനം.മർദ്ദിച്ചവശനാക്കിയശേഷം കൈകൾ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു.ഇത് നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് സന്ധ്യ സ്ഥലത്തെത്തിയത്.തുടർന്ന് സന്ധ്യയെയും ഇയാൾ ആക്രമിച്ചു.ശേഷം കാറിൽ വലിച്ചുകയറ്റി കൊണ്ടുപോയ ബിനുവിനെ ഹരിദേവ് വഴിയിൽ ഉപേക്ഷിച്ചു.സംഭവമറിഞ്ഞെത്തിയ പൊലീസാണ് ബിനുവിനെ കണ്ടെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴുത്തിന് പരിക്കേറ്റ സന്ധ്യയും ചികിത്സ തേടിയിരുന്നു.ഇരുവരുടെയും മൊഴിയിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.ഇതിനിടയിലാണ് പ്രതി ഒളിവിൽപ്പോയത്.
ബംഗളൂർ,ഹൈദ്രാബാദ്,കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ എസ്.പി ബി.കെ.പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.വി.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു.ഡി,ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ബിജു,എ.എസ്.ഐ അനുപ്,സി.പി.ഒമാരായ സുനിൽരാജ്,വിനീഷ്,ഉമറുൾ ഫറൂഖ്,സുജിൽ,വർക്കല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫീസിലെ എ.എസ്.ഐ വിനോദ്.സി.പി.ഒമാരായ ബാലു.ഡി,ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കല്ലമ്പലം,പള്ളിക്കൽ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം,മയക്കുമരുന്ന് വിപണനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഹരിദേവെന്ന് പൊലീസ് പറഞ്ഞു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |