
സംഭവം കടവന്ത്ര പൊലീസ് സ്റ്റേഷന് സമീപം
കൊച്ചി: രാത്രിനേരത്ത് കാറിൽ പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ മൊഴിയിൽ അന്വേഷണവുമായി പൊലീസ്. കേസെടുത്തെങ്കിലും തട്ടിക്കൊണ്ടുപോകൽ നടന്നതിന് തെളിവുകൾ കിട്ടാത്തതിനാൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്. സിസി ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. യുവതിയുടെ മൊഴിപ്രകാരം തട്ടിക്കൊണ്ടുപോകൽ നടന്നത് കടവന്ത്ര മാവേലി റോഡിൽ വച്ചാണ്.
കടവന്ത്ര പൊലീസ് സ്റ്റേഷന് സമീപം സിവിൽ സപ്ളൈസ് സൂപ്പർമാർക്കറ്റിന് മുന്നിലെ സലിംരാജൻ റോഡിലേക്കുള്ള ഇടറോഡാണിത്. റോഡിന്റെ ഒരുവശത്ത് സർക്കാരിന്റെ വനിതാഹോസ്റ്റലും വാടകക്കെട്ടിടങ്ങളും മറുഭാഗത്ത് ആളൊഴിഞ്ഞ വിശാലമായ പറമ്പുമാണ്. ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. നേവിബ്ലൂ നിറമുള്ള കാറിലെത്തിയ നാല് യുവാക്കൾ പെൺകുട്ടിക്ക് സമീപം കാർനിറുത്തി സംസാരിക്കുന്നതും ഉടനെ കാറിനകത്തേക്ക് വലിച്ചുകയറ്റുന്നതും യുവതി കണ്ടു. ഗിരിനഗർ ഇടറോഡിലൂടെ കാർ അതിവേഗം ഓടിച്ചുപോയി. ഇതുവഴി സ്കൂട്ടറിൽ വന്ന യുവതി മാത്രമാണ് സംഭവത്തിന്റെ ഏകസാക്ഷി.
രാത്രി തന്നെ അന്വേഷണം
പരാതി നൽകിയ പാലക്കാട് സ്വദേശിയായ 26 വയസുകാരി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം അപ്പാർട്ട്മെന്റിലാണ് താമസം. പ്ലേ സ്കൂൾ അദ്ധ്യാപികയാണ്. കടവന്ത്ര പൊലീസും ക്രൈം സ്ക്വാഡും സിസി ടി.വി ക്യാമറകൾ പരിശോധിച്ചു. ഒരു കാർ പോകുന്ന ദൃശ്യം കിട്ടിയെങ്കിലും നമ്പർ വ്യക്തമല്ല. യുവതി നൽകിയ കാർ നമ്പർ തിരിച്ചറിഞ്ഞെങ്കിലും വാഹനം പെരിന്തൽമണ്ണയിലേതാണെന്നും തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്നും സ്ഥിരീകരിച്ചു. സംഭവം നടന്നതായി പറയപ്പെടുന്ന റോഡിൽ രാത്രി കാലത്ത് കമിതാക്കൾ തമ്പടിക്കുന്ന സ്ഥലമാണെന്നും ബൈക്കുകളും കാറുകളും രാത്രി വൈകിയും പാർക്ക് ചെയ്യാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |