തിരുവനന്തപുരം : കടൽതട്ടിലും പവിഴ പുറ്റുകൾക്കിടയിലും കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തിലുള്ള കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ടു പേരെ വനംവകുപ്പ് പിടികൂടി. പനവൂർ അഞ്ചാംകല്ല് കൂനൻ വേങ്ങയിൽ റോഡരികത്ത് വീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂലയിൽ നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരെയാണ് എൺപതോളം കടൽവെള്ളരിയും വാഹനവുമുൾപ്പെടെ പിടികൂടിയത്.
കോവളം ലൈറ്റ്ഹൗസിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിനു സമീപത്തുവച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന കടൽവെള്ളരി വിൽക്കുന്നുവെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. 2024ൽ ഡയറക്ടറേറ് ഓഫ് ഇന്റലിജൻസ് കൊച്ചിയിൽ നിന്ന് ഇത്തരം ഒരു സംഘത്തെ പിടികൂടിയിരുന്നു. വനംവകുപ്പ് നേരിട്ട് പിടികൂടുന്ന ആദ്യ കേസാണിത്. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ വിലയേറിയ കടൽ ഭക്ഷണമായ കടൽ വെള്ളരി വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.
പരുത്തിപള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ, എസ്.എഫ്.ഒമാരായ അനു കൃഷ്ണൻ, ജിജിമോൻ, പ്രദീപ്, ബി.എസ്.ഒമാരായ മുകേഷ്, മനു ചന്ദ്രൻ ,വിഷ്ണു, രമ്യ, എഫ്.ബി.എ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |