
മാനന്തവാടി: പേരിയ ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീന ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് പ്രദേശവാസികൾ. മോനിച്ചൻ കുന്നിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കാവുങ്ങൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ രണ്ടു ദിവസം മുൻപാണ് അലീന എത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അർദ്ധ നഗ്നയായ ശരീരത്തിൽ പലയിടങ്ങളിലും ചോരപ്പാടുകളും മറ്റും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശരീരം ഇന്നലെ തന്നെ മറവ് ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ഉള്ളതായാണ് നാട്ടുകാർ പറയുന്നത്.
അതേസമയം മകൾക്ക് കുറച്ച് ദിവസമായി മാനസിക അസ്വാസ്ഥ്യം ഉള്ളതായും, ആക്രമണ സ്വഭാവം കാണിച്ചിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. സ്വയം മുറിവേൽപ്പിക്കുകയും വികൃത അംഗവിക്ഷോഭങ്ങൾ കാണിച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. മകൾ അക്രമാസക്ത മായതിനാലാണ് മുറിയിൽ പൂട്ടിയിട്ടതെന്നാണ് ഇവർ പറയുന്നത്. 7 മക്കളാണ് ദമ്പതികൾക്ക് ഉള്ളത്, അലീനയുടെ ഒരു സഹോദരിക്കും ഇതേ സ്വഭാവ വിശേഷം ഉണ്ടായിരുന്നതായാണ് പറയുന്നത്. സംഭവത്തിൽ വിശദ അന്വേഷണം നടക്കുന്നതായി തലപ്പുഴ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |