
വർക്കല: വർക്കലയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ.വർക്കല കണ്വാശ്രമം സ്വദേശിയാണ് വർക്കല പൊലീസിന്റെ പിടിയിലായത്.പെൺകുട്ടിയോട് പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച പ്രതി,പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.വിദ്യാർത്ഥിനി സ്കൂളിൽ സ്ഥിരമായി എത്താതിരിക്കുകയും സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമാകുകയും ചെയ്തതോടെ അദ്ധ്യാപകർ കുട്ടിയെ നിരീക്ഷിച്ചു.തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
അദ്ധ്യാപകർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിക്ക് വിശദമായ കൗൺസിലിംഗ് നൽകി.കൗൺസിലിംഗിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇക്കഴിഞ്ഞ മാർച്ച് 27ന് പ്രതിയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരുന്നു.
തുടർന്ന് വർക്കല ഡി.വൈ.എസ്.പി രമേഷ് കുമാർ.പി.വിയുടെ നിർദ്ദേശപ്രകാരം സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അഷിൽ രവി,ജി.എസ്.ഐ നജീബ്,സി.പി.ഒ രാകേഷ്,വിനോദ്,നിതിൻ ലൂക്കോസ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുളത്തൂപ്പുഴയിൽ നിന്ന് പിടികൂടിയത്.പ്രതി കുളത്തൂപ്പുഴയിൽ ഒളിവിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |