
ലണ്ടൻ: ദത്തെടുത്ത 13 മാസം പ്രായമുള്ള പ്രെസ്റ്റൺ എന്ന ആൺകുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വവർഗ ദമ്പതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ ജാമി വാർലി (37) ഇയാളുടെ പങ്കാളിയും ധനകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനേജരുമായ ജോൺ മകഗോവൻ ഫസാക്കർലി (32) എന്നിവരെയാണ് പ്രെസ്റ്റൺ ക്രൗൺ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കോടതിയിൽ വിധി കേട്ടയുടനെ വാർലി പ്രതിക്കൂട്ടിൽ കുഴഞ്ഞുവീണ് ഛർദ്ദിച്ചു.
യുകെയിലെ ലങ്കാഷെയറിൽ 2023 ജൂലായ് 27നാണ് കേസിനാസ്‌പദമായ സംഭവം. ബ്ലാക്ക്പൂളിലെ ആഡംബര വീട്ടിൽ പുറമേയ്ക്ക് വളരെ മാന്യമായി ജീവിച്ചിരുന്നവരായിരുന്നു ഇവർ. എന്നാൽ തങ്ങൾ ദത്തെടുത്ത പ്രെസ്റ്റൺ എന്ന കുഞ്ഞിനെ മാസങ്ങളോളം ഇവർ ക്രൂരമായ ശാരീരിക ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ പീറ്റർ റൈറ്റ് കോടതിയിൽ വ്യക്തമാക്കി.
2023 ജൂലായ് 27നാണ് കുഞ്ഞ് പീഡനത്തെത്തുടർന്ന് ശ്വാസം മുട്ടി മരിക്കുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാത്ത് ടബ്ബിൽ വീണ് ശ്വാസം മുട്ടിയതാണെന്നായിരുന്നു ജാമി വാർലിയുടെ വാദം. എന്നാൽ കുട്ടിയുടെ ശരീരത്തിൽ വെള്ളത്തിന്റെ അംശമില്ലാതിരുന്നതും ശ്വാസകോശ തടസവും 40ലധികം ചതവുകൾ കണ്ടെത്തിയതും കൊലപാതകത്തിന്റെ ചുരുളഴിച്ചു. കുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായും കോടതി കണ്ടെത്തി.
കൊല്ലപ്പെട്ട പ്രെസ്റ്റൺ എന്ന കുഞ്ഞ് യുകെയിലെ മറ്റൊരു കൊലപാതകക്കേസിലെ പ്രതിയായ സാറാ ഡേവി (42) എന്ന സ്ത്രീയുടെ മകനാണ്. 1998-ൽ തന്റെ 14-ാം വയസിൽ ലില്ലി (71) എന്ന വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാറ. പിന്നീട് 2013ൽ ജാമ്യത്തിലിറങ്ങിയ സാറാ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് പലതവണ ജയിലിലും പുറത്തുമായി കഴിയുകയായിരുന്നു. 2019ലാണ് സാറയ്ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഈ കുട്ടിയെ വളർത്തുന്നത് സാറയുടെ അമ്മയായ 66കാരി ഡെബ്ബി ഡേവിയാണ്. പിന്നീട് സാറ വീണ്ടും ജയിലിലായ സമയത്താണ്, 2022 ജൂണിൽ രണ്ടാമത്തെ മകനായ പ്രെസ്റ്റൺ ജനിക്കുന്നത്. എന്നാൽ ജനിച്ച് അഞ്ചാം ദിവസം തന്നെ കുഞ്ഞിനെ സോഷ്യൽ സർവീസ് ഏറ്റെടുക്കുകയും പിന്നീട് സ്വവർഗദമ്പതികൾക്ക് ദത്തായി നൽകുയുമായിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ മുൻപും പരിക്കുകൾ കണ്ടെത്തിയിട്ടും കൃത്യമായ ഇടപെടൽ നടത്താതിരുന്ന സോഷ്യൽ വർക്കർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് കുഞ്ഞിന്റെ അമ്മൂമ്മ ഡെബി ഡേവി ആവശ്യപ്പെട്ടു. എഴുപത് ദിവസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |