
അങ്കാറ: ഇറാനുമായി വെടിനിറുത്തൽ കരാർ അവസാനിച്ചെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ട്രംപ്, ഇറാനിലെ ഭരണകൂടം ക്യാൻസറാണെന്നും എത്രയും വേഗം മുറിച്ചുമാറ്റുമെന്നും പറഞ്ഞു. ഇറാനെ ആണവമുക്തമാക്കുമെന്നും ആവർത്തിച്ചു.
'അവർ നുണയന്മാരും ചതിയന്മാരും രോഗബാധിതരുമാണ്. സ്വന്തം ജനങ്ങളെ വേദനിപ്പിച്ചു. 54,000 ആളുകളെ കൊലപ്പെടുത്തി. ഖമനേയിയുടെ മരണാനന്തര ചടങ്ങുകളിൽ ശ്രദ്ധിക്കുന്നതിന് പകരം കപ്പലുകൾ ആക്രമിച്ചു - ട്രംപ് പറഞ്ഞു. ഹുർമുസിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ നാറ്റോയുടെ നേതൃത്വത്തിൽ യുദ്ധക്കപ്പലുകളായ മൈൻസ്വീപ്പറുകൾ വിന്യസിക്കുമെന്ന് ട്രംപ് പറഞ്ഞു. നാറ്റോ സ്ഥിരീകരിച്ചിട്ടില്ല.
ഹോർമുസിൽ
സമ്പൂർണ ഉപരോധം
ഹുർമുസ് കടലിടുക്കിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ നാറ്റോ സഖ്യരാജ്യങ്ങൾ കടൽ മൈനുകൾ നീക്കം ചെയ്യുന്ന യുദ്ധക്കപ്പലുകളായ മൈൻസ്വീപ്പറുകൾ വിന്യസിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ അവർക്കെതിരെ കടുത്ത കടൽ ഉപരോധം ഏർപ്പെടുത്തും. എന്നാൽ, ഈ നീക്കത്തെക്കുറിച്ച് നാറ്റോ സഖ്യകക്ഷികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇറാനിയൻ പ്രവിശ്യകളായ ഹോർമോസ്ഗാനിലും മഹ്ഷാറിലും അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് നാറ്റോ ഉച്ചകോടിക്കായിൽ ട്രംപ് പ്രസ്താവന നടത്തിയത്.
അതേസമയം, കടൽ മാർഗം മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ശ്രമിച്ചേക്കാമെന്നും എന്നാൽ ഡ്രഗ് മാഫിയകളെ തകർക്കാൻ ഉപയോഗിക്കുന്ന അതേ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇറാന്റെ ചെറിയ യുദ്ധബോട്ടുകളെ യു.എസ് സൈന്യം ഇപ്പോൾ തകർത്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യു.എസ് ആക്രമണം
അനിവാര്യം: നാറ്റോ
ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെ. ഇറാൻ വെടിനിറുത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ, അവിടെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ തികച്ചും അനിവാര്യമാണ്. യു.എസിന്റെ ശക്തമായ പ്രതികരണം നിലവിലെ സാഹചര്യത്തിൽ നിർണായകമാണെന്നും റൂട്ടെ വ്യക്തമാക്കി.
ഇറാൻ ഒരു സാഹചര്യത്തിലും ആണവശേഷി കൈവരിക്കില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ വീണ്ടും ഉറപ്പുവരുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യമുള്ള ഹുർമുസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സഖ്യം വീണ്ടും ഊന്നിപ്പറയുമെന്നും റൂട്ടെ വ്യക്തമാക്കി.
കുട്ടികളെ കൊന്നത്
സൈനിക വീഴ്ച
ഇറാൻ സ്കൂളിൽ കുട്ടികളടക്കം 182 പേരുടെ മരണത്തിനിടയാക്കിയ യു.എസ് സൈനിക ആക്രമണത്തിന് പിന്നിൽ സൈനിക കമാൻഡർമാരുടെ വീഴ്ചയെന്ന് വെളിപ്പെടുത്തൽ. തങ്ങൾ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങൾ കാലപ്പഴക്കം ചെന്നതാണെന്ന മുന്നറിയിപ്പുകൾ മുതിർന്ന യു.എസ് സൈനിക കമാൻഡർമാർ അവഗണിച്ചെന്നാണ് യു.എസ് മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. ഫെബ്രുവരി 28ന് തെക്കൻ ഇറാനിലെ മിനാബിലുള്ള ഷജറ ത്വയ്യിബ പ്രൈമറി സ്കൂളിന് നേരെയാണ് യു.എസിന്റെ ടോമാഹോക്ക് മിസൈലാക്രമണമുണ്ടായത്. ആക്രമണത്തിൽ 168 കുട്ടികളും 14 അദ്ധ്യാപകരും കൊല്ലപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ, അതിവേഗം ആക്രമണങ്ങൾ നടത്താനുള്ള വെപ്രാളത്തിലാണ് കമാൻഡർമാർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചത്.
യു.എസ് മുൻപ് ഒപ്പുവച്ച കരാറുകൾ ലംഘിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഒരു വിദേശ ശക്തിയുടെയും ഇടപെടൽ അനുവദിക്കില്ല.
-മുഹമ്മദ് ബാഗർ ഘാലിബാഫ്
ഇറാൻ പാർലമെന്റ് സ്പീക്കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |