SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

പ്രസ്റ്റീജ് ഇഷ്യുവായി അമ്പലപ്പുഴ

gs

ആലപ്പുഴ: മുൻ മന്ത്രി ജി.സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം കൊണ്ട് കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറിയിരിക്കുകയാണ് അമ്പലപ്പുഴ. തുടർഭരണം കിട്ടിയാലും അമ്പലപ്പുഴ തോറ്റാൽ കനത്ത തിരിച്ചടിയാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. യു.ഡി.എഫാകട്ടെ കൈവിട്ടുപോയ മണ്ഡലം ജി.സുധാകരന്റെ ജനകീയ ഇമേജിലൂടെ പിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയിൽ.

യു.ഡി.എഫ് പിന്തുണയിൽ ജനകീയ സ്വതന്ത്രനായി ജി.സുധാകരൻ വോട്ട് തേടുമ്പോൾ, മറുവശത്ത് മത്സരരംഗത്തുള്ളത് ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എൽ.എ എച്ച്.സലാം. യുവനേതാവും ജില്ലാ ഉപാദ്ധ്യക്ഷനുമായ അരുൺ അനിരുദ്ധനെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ മേഖലാ ഭാരവാഹിയായിരുന്ന അരുൺ അനിരുദ്ധൻ, 2017ൽ സി.പി.എം ബന്ധമുപേക്ഷിച്ച് ബി.ജെ.പി അംഗത്വമെടുത്തയാളാണ്. ഇതോടെ സി.പി.എമ്മും മുൻ സി.പി.എമ്മുകാരും മത്സരരംഗത്ത് മുഖാമുഖമെന്ന പ്രത്യേകതയുമുണ്ട്.

1987ൽ ആദ്യമായി അമ്പലപ്പുഴയിൽ മത്സരിച്ചപ്പോൾ ജി.സുധാകരൻ പരാജയപ്പെട്ടെങ്കിലും 2006, 2011, 2016 വർഷങ്ങളിൽ ഹാട്രിക് വിജയം സ്വന്തമാക്കി. രണ്ടുതവണ മന്ത്രിയായി. കർശനനിലപാടുകളും അഴിമതിരഹിത പ്രവർത്തനങ്ങളും സുധാകരന് കരുത്താണ്. 2021ൽ പാർട്ടിയിലെ ടേം വ്യവസ്ഥയനുസരിച്ച് സുധാകരൻ മാറ്റി നിറുത്തപ്പെട്ടതതോടെയാണ് എച്ച്.സലാം മത്സരിച്ച് വിജയിച്ചത്. 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന്റെ എം.ലിജുവിനെയാണ് പരാജയപ്പെടുത്തിയത്.

അമ്പലപ്പുഴയുടെ മുക്കും മൂലയും അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ജി.സുധാകരൻ. പ്രചാരണത്തിൽ മിതത്വം പാലിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനമെങ്കിലും യു.ഡി.എഫ് പിന്തുണ ലഭിച്ചതോടെ സജീവമായി. സുധാകരൻ ഫാക്ടർ അമ്പലപ്പുഴയിൽ ബാധിക്കരുതെന്ന ദൃഢനിശ്ചയത്തോടെയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. മുഖ്യമന്ത്രിയടക്കം പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിലെത്തുന്നുണ്ട്. എന്തുവന്നാലും പാർട്ടി തോൽക്കരുതെന്ന വികാരം വോട്ടായി മാറുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രൻ സ‌ൃഷ്ടിച്ച ഓളവും തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും വോട്ട് വിഹിതം കൂട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

നെൽക്കർഷകരും കർഷക- കയർതൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ കാർഷിക പ്രശ്നനങ്ങൾ വോട്ടർമാർക്കിടയിൽ പ്രധാന വിഷയമാണ്. നെല്ല് സംഭരണത്തിലെ കാലതാമസവും സംഭരണ വില കൃത്യമായി ലഭിക്കാത്തതുമെല്ലാം ചർച്ചയാകുന്നുണ്ട്. ഈഴവ, പട്ടികജാതി, ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾ ഇടകലർന്ന പ്രദേശമാണ് അമ്പലപ്പുഴ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA