
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എക്സൈസ് ശക്തവും ജനകീയവുമാക്കുന്നു. ഇതിന്റെ ഭാഗമായി 100 ദിന കർമ്മ പദ്ധതിയിലൂടെ പത്തിലേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾക്കൊപ്പം ജനപങ്കാളിത്തം ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വാർഡ് തല ജനജാഗ്രതാ സമിതികൾ,ബോധവത്കരണ പരിപാടികൾ,കൗൺസിലിംഗ് ഡി അഡിക്ഷൻ സേവനങ്ങൾ,ലഹരി ഹോട്ട്സ്‌പോട്ടുകളുടെ നിരീക്ഷണം,യുവജനങ്ങളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണം ഉറപ്പാക്കാൻ എക്‌സൈസ് മന്ത്രി എം. ലിജുവും തദ്ദേശ സ്വയംഭരണ മന്ത്രി കെ. എം. ഷാജിയും ചർച്ച നടത്തി. തുടർന്ന് വകുപ്പ് തല ചർച്ചയും നടന്നു.
ജനജാഗ്രതാ
സമിതികൾ
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിലായി 20,999 ജനകീയ സമിതികൾ എക്‌സൈസ് വകുപ്പിന്റെ ഏകോപനത്തിലൂടെ നിലവിൽ പ്രവർത്തിച്ചുവരുന്നു. ഈ സമിതികളെ 'ജനജാഗ്രതാ സമിതികൾ' ആയി പുനഃസജ്ജമാക്കും. ഓരോ വാർഡിലും രണ്ട് പേർ എന്ന ക്രമത്തിൽ 50,000 സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന തണ്ടർ ടാസ്‌ക് ഫോഴ്സ് രുപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വാർഡ് തലത്തിൽ ലഭിക്കുന്ന വിവരങ്ങൾ,ബോധവത്കരണ പ്രവർത്തനങ്ങൾ,സമൂഹത്തിന്റെ പങ്കാളിത്തം എന്നിവ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ജില്ലാ അടിസ്ഥാനത്തിൽ അതത് നിയോജക മണ്ഡലത്തിലെ എം.എൽ.എമാരുമായി ബന്ധപ്പെട്ട് 138 ലഹരി ഹോട്ട്സപോട്ടുകൾ കണ്ടെത്തുന്നുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തവും ഉറപ്പാക്കും. മികച്ച രീതിയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന റസിഡന്റ്സ് അസോസിയേഷനുകളെ ജില്ലാതലത്തിൽ അംഗീകാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |