
തിരുവനന്തപുരം: കോഴിക്കോട്ട് 13 മുതൽ ചേരുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി, നേതൃത്വത്തെ എതിർക്കുന്ന വിഭാഗം പരീക്ഷണ വേദിയാക്കും. 2028 ലെ സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള നീക്കത്തിന്റെ 'ട്രയലാ'യിട്ടാണ് നേതൃത്വത്തെ എതിർക്കുന്നവർ വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ വിലയിരുത്തുന്നത്.
നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുള്ള എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യം. കേന്ദ്ര നേതൃത്വത്തിന്റെ പരോക്ഷ പിന്തുണയുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനത്തിലും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പ്രധാന ആക്ഷേപം. സംഘടന പലയിടത്തും നിഷ്‌ക്രിയമായി. ഓരോ ജില്ലയിലും പല കാരണങ്ങളാൽ തഴയപ്പെട്ട മുതിർന്ന നേതാക്കളെയും കൂടെ കൂട്ടും. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാകും ഉയരുക. നേതൃമാറ്റം വേണമെന്നാണ് നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്നവരുടെ ആവശ്യം. എന്നാൽ മാത്രമേ സംഘടനാ തലത്തിലുള്ള തിരുത്തലുകൾ ജനങ്ങൾക്ക് ബോധ്യമാകുകയുള്ളൂ എന്നാണ് ഇവർ വാദിക്കുന്നത്. .
പാർട്ടിയെ നയിക്കുന്നവർക്ക് ജനങ്ങളുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. പാർട്ടി ഘടകങ്ങളിലേക്ക് നോക്കിയാൽ പരാജയകാരണം കൃത്യമായി ബോധ്യപ്പെടും. പാർട്ടി സജീവമായി തിരിച്ചുവരാൻ കാത്തിരിക്കുന്നവർക്ക് ഊർജ്ജം നൽകാൻ പുതിയ നേതൃത്വം ആവശ്യമാണെന്നും ഇവർ വാദിക്കുന്നു. വിപലീകൃത സമിതിയിൽ ആവശ്യം നിരാകരിക്കപ്പെട്ടാലും 2028 ൽ തുടങ്ങുന്ന പാർട്ടി സമ്മേളനങ്ങളിൽ നേതൃമാറ്റ ആവശ്യം സജീവമാക്കുകയാണ് ലക്ഷ്യം. അതിന്റെ ട്രയൽ ആയിട്ടാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ ഇവർ വിലയിരുത്തുന്നത്. 2028 ഓടെ പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും പിണറായി വിജയൻ ഒഴിവാകും.നിലവിലുള്ള നേതൃത്വത്തിന് പകരം പുതിയ നേതൃത്വം വേണമെന്ന ആവശ്യം ഉയർത്താൻ ഇപ്പോഴേ തയ്യാറെടുപ്പ് നടത്തുകയാണ് ഇവർ.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃമാറ്റ ആവശ്യം അപ്രസ്‌കതമാണെന്ന് നേതൃത്വം വ്യക്തമാക്കുന്നു. കൊല്ലം സംസ്ഥാന സമ്മേളനമാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്. അടുത്ത സമ്മേളനം വരെ തുടരുകയാണ് രീതി. ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. തിരുത്തലുകൾക്കാണ് സമിതി ചേരുന്നതെന്നും നേതൃത്വത്തിലുള്ളവർ വാദിക്കുന്നു.
യോഗം 13 മുതൽ 15 വരെ
കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയശേഷം കേരളത്തിലെ പാർട്ടിയുടെ ഭാവി പരിപാടികൾ ആലോചിക്കാനുള്ള സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി 13 മുതൽ 15 വരെ കോഴിക്കോട് നടക്കും. 13ന് രാവിലെ പത്തിന് സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസ് സമുച്ചയത്തിലെ എ.കെ.ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസും ജനറൽ കൺവീനറും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എം.മെഹബൂബും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് വൈകിട്ട് നാലിന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലിയോടെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിലാണ് സമാപനം. ജനറൽ സെക്രട്ടറി എം.എ.ബേബി,പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ എന്നിവർ മഹാറാലിയെ അഭിവാദ്യം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.മോഹനൻ,എ.പ്രദീപ് കുമാർ,വി.വസീഫ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |