
കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം തുടങ്ങി. അറസ്റ്റിലായ തൃക്കാക്കര ഭാരതമാത കോളേജിലെ വിദ്യാർത്ഥി എസ്. ശ്രീഹരി, മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥി സനീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് നിർദ്ദേശം നൽകി. അക്കൗണ്ടുകൾ വഴിയുള്ള പണമിടപാട് വിവരങ്ങൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അശ്ലീല വീഡിയോകൾ വിറ്റ് ഇവർ പണം സമ്പാദിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മോർഫ് ചെയ്ത ദൃശ്യങ്ങൾ 'മല്ലു പ്രീമിയം' എന്ന പെയ്ഡ് ഗ്രൂപ്പ് വഴി സനീഷാണ് വിറ്റിരുന്നത്. ഈ ഗ്രൂപ്പിൽ പണമടച്ച് അംഗത്വമെടുത്തവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ദൃശ്യങ്ങൾ വിൽക്കാൻ ഉപയോഗിച്ചിരുന്ന ഗ്രൂപ്പുകൾ ടെലിഗ്രാമിൽ നിന്ന് അപ്രത്യക്ഷമായി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതികൾ ബന്ധുക്കളുടെയുൾപ്പെടെ ദൃശ്യങ്ങൾ മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സനീഷിനെ ഉടനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംസ്ഥാനത്തെ സമാനമായ മറ്റു മോർഫിംഗ് കേസുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്യുന്ന വൻ റാക്കറ്റ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ജില്ലകളിൽ പരിശോധന നടത്തിയെങ്കിലും റാക്കറ്റിന്റെ സൂത്രധാരന്മാരെ കണ്ടെത്താനായിട്ടില്ല. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |