
ആലപ്പുഴ: കെട്ടിക്കിടക്കുന്ന കയറുൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ജീവനക്കാരുടെ വീടുകളിലും ഒരു വീട്ടിൽ കയറുൽപ്പന്നം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഹവേലി ബാക്ക് വാട്ടർ റിസോർട്ടിൽ സംഘടിപ്പിച്ച കയർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 10 മുതൽ അടുത്ത ജനുവരി 10 വരെ കയറുൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റബിലിറ്റി പദ്ധതി നടപ്പാക്കും. സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 10ന് ആലപ്പുഴ നഗരസഭയിൽ നിർവഹിക്കും.സംസ്ഥാനത്തെ 478 പൊലീസ് സ്റ്റേഷനുകളിലും പൊലീസുകാരുടെ വീടുകളിലും കയർ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള സർക്കുലർ ഡി.ജി.പി പുറപ്പെടുവിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കയർ കോർപ്പറേഷൻ, കയർഫെഡ്. ഫോർമാറ്റിക്സ്, കയർ ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള കുടിശികയിൽ പകുതിയെങ്കിലും കൊടുത്ത് തീർക്കും.. എക്കാലത്തും അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവൽക്കരിപ്പെട്ടവന്റെയും ശബ്ദമായിരുന്ന കേരളകൗമുദി, കയർ മേഖലയിലെ പ്രതിസന്ധികൾ ചർച്ചചെയ്യാൻ തയ്യാറായതിനെ മന്ത്രി അഭിനന്ദിച്ചു.
എ.ഡി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . കേരളകൗമുദി വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ വിശിഷ്ട സേവനം നടത്തിയ ജെന്റിൽമാൻ ബ്രാൻഡ് എം.ഡി ബാബു കേശവൻ, പാണാവള്ളി അജി വൈദ്യർ, വെളിയിൽ ഗ്രൂപ്പ് ചെയർമാൻ വി.എൻ ബാബു, പ്രകാശ് സ്വാമി എന്നിവരെ മന്ത്രി ആദരിച്ചു.കേരളകൗമുദിയുടെ ആദരവ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് യൂണിറ്റ് ചീഫ് കെ.എസ് സന്ദീപ് സമർപ്പിച്ചു. മുൻ എം.എൽ.എമാരായ എ.എ ഷുക്കൂർ, ബി.ബാബു പ്രസാദ്, നഗരസഭ ചെയർമാൻ ജോസ് ചെല്ലപ്പൻ, അഡ്വ. ടി.കെ ശ്രീനാരായണദാസ്, എ.എൻ പുരം ശിവകുമാർ, ബഷീർ കോയപ്പറമ്പൻ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു. കേരള കൗമുദി ന്യൂസ് എഡിറ്റർ എം.പി സുനിൽ സ്വാഗതവും, ബ്യൂറോ ചീഫ് സിത്താര സിദ്ധകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |