കൊച്ചി: ശബരിമല ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡർ വ്യക്തി നൽകിയ ഹർജിയിൽ മറുപടി സമർപ്പിക്കുന്നതിന്, ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി വരുന്നത് വരെ സമയം അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സുപ്രീംകോടതി ഒൻപതംഗ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരം പ്രതീക്ഷിക്കുന്നതായും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടക്കമുള്ള കക്ഷികൾക്ക് എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിന് കോടതി ഒക്ടോബർ 22വരെ സമയം അനുവദിച്ചു. ശബരിമല ദർശനത്തിന് അനുമതി തേടിയുളള ചെങ്കൽപേട്ട് സ്വദേശി സത്യശ്രീ ഷർമിള റഹ്‌മത്തലിയുടെ ഹർജിയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിച്ചത്. ആചാരപ്രകാരമുള്ള വ്രതമനുഷ്ഠിച്ച് ശബരിമല ദർശനം നടത്താൻ അനുവദിക്കണമെന്നും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശസംരക്ഷണ നിയമപ്രകാരം സൗകര്യമൊരുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ആഗസ്റ്റ് 20ന് പമ്പയിൽ പൊലീസ് തടഞ്ഞുവെന്നാണ് സത്യശ്രീയുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |