
കോഴിക്കോട്: സർക്കാർ വേതനം പറ്റി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ പൂട്ടാൻ വിജിലൻസ്. കോഴിക്കോട് ജില്ലയിൽ മാത്രം 200ലധികം ഡോക്ടർമാർ വിവിധ രീതികളിൽ സ്വകാര്യ ചികിത്സാ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി. ഇവരെ കോഴിക്കോട് വിജിലൻസ് ഡിവെെ.എസ്.പി ബിജു കെ.കെയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരുകയാണ്.
കോഴിക്കോട് മെഡി.കോളേജ്, ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രി എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലെ ഡോക്ടർമാർ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. വിവിധ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നവരും അന്വേഷണ പരിധിയിലുണ്ട്. സർക്കാർ ആശുപത്രിയിലെ ജോലി സമയങ്ങളിൽ പോലും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് ചെയ്യുന്നതായാണ് വിവരം. ചിലർക്ക് സ്വന്തം വീടുകളിൽ ക്ലിനിക്കും ഫാർമസികളുമുണ്ട്. സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ആശുപത്രികൾ നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലൻസ് പരിശോധിക്കുന്നു.
സർക്കാർ ഡോക്ടർമാർ സേവന വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെങ്കിലും ചിലർ
എട്ടു കിലോമീറ്റർ താമസ പരിധി ലംഘിച്ച് ഇതര ജില്ലകളിൽ വരെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ചികിത്സയിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് നേടുന്നത്. വരും ദിവസങ്ങളിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾക്കും തുടർനടപടികൾക്കും സാദ്ധ്യതയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാനന്തവാടി ഗവ.മെഡി. കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തി വരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |