
കോഴിക്കോട്: കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെക്കൂടി യു.പി നോയിഡയിലെ ആഡംബര ഫ്ളാറ്റിൽ നിന്ന് പന്തീരാങ്കാവ് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി.അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും നഴ്സിംഗ് വിദ്യാർത്ഥിനിയുമായ പി.സൂര്യ (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം നിറുത്തിയിട്ട കാറിൽ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടികൂടിയ കേസിലാണിത്.
മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് ഡൽഹി കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് കേരളത്തിലെത്തിക്കുന്നതെന്ന വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് നോയിഡയിൽ നിന്ന് രണ്ടുപേരെ പിടികൂടിയത്.
ലഹരിമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പായ്ക്കിംഗ് മെറ്റീരിയലുകൾ, 5,000ത്തിലധികം സിപ്പ് ലോക്ക് കവറുകൾ, കറൻസി എണ്ണുന്ന മെഷീൻ, നിരവധി എ.ടി.എം കാർഡുകൾ, പായ്ക്കിംഗ് സീലർ എന്നിവയും പിടിച്ചെടുത്തു.
ഓരോ ആഴ്ചയിലും 10
കിലോ എം.ഡി.എം.എ
പിടിയിലായ സൂര്യയുടെ പേരിലുള്ളതാണ് ഫ്ലാറ്റ്. ഇവിടെവച്ച് ഓരോ ആഴ്ചയും പത്ത് കിലോയിലധികം എം.ഡി.എം.എ പായ്ക്ക് ചെയ്ത് കേരളത്തിലേയ്ക്കടക്കം വിതരണം ചെയ്തിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. നാല് മാസത്തിനിടെ അഞ്ച് കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് ഇടപാട് നടത്തി. ഡൽഹിയിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി അതിലും ലഹരിക്കടത്ത് നടത്തിയിരുന്നു. മലപ്പുറത്ത് കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എം.ഡി.എം.എ ഇവരാണ് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |