
തിരുവനന്തപുരം:പി.എം ശ്രീയിൽ തീരുമാനമെടുക്കുമ്പോൾ സർക്കാർ അറിയിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും, യോഗം ചേരുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നത് ആകാശത്ത് നിന്നുണ്ടാക്കിയ വാർത്തയാണ്. ആ വിഷയം ചർച്ച ചെയ്തിട്ടേയില്ല. പി.എം ശ്രീ നടപ്പാക്കരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ ആവശ്യപ്പെട്ടിട്ടുമില്ല.
സർക്കാർ നിയമനങ്ങളിൽ വിരമിച്ചവർക്ക് വിലക്കില്ല.നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. തിയേറ്ററുകളിൽ സാധനങ്ങൾക്ക് അമിത വിലയീടാക്കുന്നത് സംബന്ധിച്ച പരാതികളിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടും.കുടുംബശ്രീ ഹോട്ടലുകളിലെ പ്രതിസന്ധി പരിശോധിക്കും.
പേഴ്സണൽ സ്റ്റാഫിൽ അധിക നിയമനമില്ല
യു.ഡി.എഫ് സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി 476 പേരെയാണ് നിയമിച്ചത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 787 പേരാണുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ 31 പേരാണുള്ളത്. മന്ത്രിമാരുടെയെല്ലാം സ്റ്റാഫിൽ 25 പേരെ നിയമിച്ചാൽ മതിയെന്നാണ് നിർദേശിച്ചത്. മന്ത്രി ബിന്ദുകൃഷ്ണ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം നടത്തിയെന്ന ആരോപണം പരിശോധിക്കും. സംസ്ഥാനത്തെ ബോർഡ്, കോർപറേഷൻ അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിൽ വൈകാതെ തീരുമാനമുണ്ടാകും. രമ്യ ഹരിദാസ് എം.എൽ.എയും ചിറയിൻകീഴിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘർഷത്തിൽ പാർട്ടി കർശന നടപടി സ്വീകരിച്ചു.ശബരിമല സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ തീർത്ഥാടനം സുഗമമാക്കാനുള്ള ശ്രമം നടത്തി വരുന്നു. ബോർഡ് പ്രസിഡന്റിൽ അതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക് പട്ടിക കാലാവധി നീട്ടൽ
പി.എസ്.സിയുമായി
ചർച്ച നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് പി.എസ്.സിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അദ്ധ്യാപക നിയമനത്തിനായി നവംബർ വരെയുള്ള പതിനെട്ട് റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനം പി.എസ്.സിയിൽ എത്തിയപ്പോഴേക്കും അതിലൊരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. ഈ സാഹചര്യത്തിലാണ് പി.എസ്.സിയുമായി ചർച്ച ചെയ്യാനുള്ള തീരുമാനം. കാലാവധി നീട്ടുന്നതിൽ നിയമപരമായ പ്രശ്നങ്ങളും ഉണ്ട്. സർക്കാരിന് പി.എസ്.സിയോട് ശുപാർശ ചെയ്യാനുള്ള അധികാരമേയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സീനിയർ അഭിഭാഷക പാനൽ
സുപ്രീംകോടതിയിൽ സംസ്ഥാനത്തിനായി കേസുകൾ നടത്താനുള്ള സീനിയർ അഭിഭാഷകരുടെ പാനലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി
സുപ്രീംകോടതിയുടെ നിർദ്ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലാ ജുഡിഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം 62 വയസായി ഉയർത്തി
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ വച്ച് 2023ൽ അതിക്രമത്തിനിരയായ കോഴിക്കോട് സ്വദേശിനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിക്കും
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സി.പ്രദീപ് കുമാറിനെ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാനും തീരുമാനം.
കാന്തപുരം: നിലപാടിൽ മാറ്റമില്ല
കാന്തപുരം നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്നു. അതിന്റെ പോസ്റ്റുകൾ ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രമിലും ഇപ്പോഴുമുണ്ട്. അത് നീക്കം ചെയ്തെന്ന റിപ്പോർട്ടുകൾ ശരിയല്ല. സമസ്ത എ.പി വിഭാഗം നേതാക്കൾ തന്നെ വന്നുകണ്ടത് ഇക്കാര്യം സംസാരിക്കാനല്ല. അവർ സന്ദർശാനുമതി തേടിയത് അതിന് മുന്നാഴ്ച മുമ്പായിരുന്നു. മുഖ്യമന്ത്രി മര്യാദയ്ക്ക് സംസാരിക്കണമെന്ന സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ വിമർശനം സംബന്ധിച്ച് ജനങ്ങൾ വിലയിരുത്തട്ടെ. വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. തന്നെ വിമർശിച്ചതിന്റെ പേരിൽ അവരാരും ശത്രുക്കളാകുന്നില്ല.
വിമർശനത്തിന് ഏത് ഭാഷ ഉപയോഗിക്കണമെന്ന് അവരവർക്ക് തീരുമാനിക്കാം. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല.
വി.ഡി.സതീശൻ
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |