
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡിജിറ്റലൈസേഷൻ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തിനെതിരായ പരാതികൾ ഹൈക്കോടതി തള്ളി. സ്പെഷ്യൽ ഓഫീസറായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.വി. സന്തോഷ്ബാബുവിന് തുടരാം. ചീഫ് സോഫ്റ്റ്‌വെയർ ആർക്കിടെക്ടായി ഡോ.കെ.പി.നൗഫലിനെ നിയമിക്കാം.
സന്തോഷ് ബാബുവിന് മറ്റ് പദവികളുണ്ടെന്നും നൗഫലിന്റെ നിയമനം ഹിന്ദു മതസ്ഥാപന നിയമത്തിനു വിരുദ്ധമാണെന്നുമായിരുന്നു ആക്ഷേപം. എന്നാൽ സന്തോഷ്ബാബു മറ്റ് സർക്കാർ ചുമതലകൾ ഒഴിഞ്ഞിട്ടുണ്ടെന്നും നൗഫലിനെ ബോർഡ് ഉദ്യോഗസ്ഥനായല്ല, സാങ്കേതിക വൈദഗ്ദ്ധ്യം കണക്കിലെടുത്ത് പ്രത്യേക ചുമതലയിലേക്കാണ് നിയോഗിക്കുന്നതെന്നും ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി.
നേതൃത്വത്തിന്റെയോ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയോ കുറവുമൂലം പദ്ധതി വൈകരുതെന്നും ചൂണ്ടിക്കാട്ടി. വിഷയം ഒക്ടോബർ 12ന് വീണ്ടും പരിഗണിക്കും. ബോർഡ് നടത്തിയ അയ്യപ്പ സംഗമത്തിലടക്കം കണക്കുകൾ കൃത്യമല്ലെന്നു കണ്ടാണ് സമ്പൂർണ ഡിജിറ്റലൈസേഷന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റിറ്റ്യൂഷണൽ ആൻഡ് ഗവേണൻസ് ഫ്രെയിംവർക്ക് നിലവിൽ വന്നതായും കിറ്റ്‌ഫ്രയുമായി ധാരണാപത്രം ഒപ്പിട്ടതായും ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയെ പൈലറ്റ് സൈറ്റായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |