
കൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ പുളിക്കൽ പെരിയമ്പലം അങ്ങാടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. 28ഓളം പേർക്ക് പരിക്കേറ്റു. പാലക്കാട് നിന്നും കണ്ണൂർ കൊട്ടിയൂരിലേക്ക് തീർത്ഥാടനത്തിനായി ഭക്തരുമായി പുറപ്പെട്ട ടൂറിസ്റ്റ് ട്രാവലർ വാനും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ട്രാവലർ വാനിന്റെ ഡ്രൈവർ പാലക്കാട് വടവന്നൂർ പേയാട്ടുപറമ്പ് സ്വദേശി രാജേഷ് (40), ട്രാവലറിലെ യാത്രക്കാരിയായിരുന്ന പാലക്കാട് കൊല്ലങ്കോട് പയ്യലൂർ സ്വദേശിനി രമണി (60) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പെയ്ത കനത്ത മഴയ്ക്കിടയിലാണ് അപകടം നടന്നത്.എതിർദിശയിൽ നിന്ന് നിയന്ത്രണം തെറ്റിയെത്തിയ ടിപ്പർ ലോറി തീർത്ഥാടകരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ ഒരുവശം പൂർണ്ണമായും തകർന്നു.
പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 28 പേരിൽ 25 പേരും വാനിലുണ്ടായിരുന്ന മുതിർന്ന തീർത്ഥാടകരും മൂന്ന് പേർ പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവരുമാണ്. പരിക്കേറ്റവരിൽ 15 പേരെ ഫറോക്ക് താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മരിച്ച രാജേഷ് പരേതനായ ഗോപാലന്റെയും കാഞ്ചനയുടെയും മകനാണ്. ഭാര്യ: സ്വപ്ന. മക്കൾ: അനശ്വര, അനയ്. മരിച്ച രമണി കൊല്ലങ്കോട് ഇലന്തിമേട് അരുണോദയം വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യയാണ്. മക്കൾ: രതീഷ്, രജനീഷ്. മരുമക്കൾ: തുളസി, സുചിത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |