
തൃശൂർ:ദുരന്തങ്ങൾ ഒഴിവാക്കാൻ വെടിക്കെട്ടിന്റെ ശബ്ദഗാഭീര്യം കുറച്ച് വർണ്ണപ്പൊലിമ കൂട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ദേവസ്വം ബോർഡുകളുടെ അഭിപ്രായം തേടി .
ആദ്യഘട്ടത്തിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കാൻ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സർക്കുലർ ദേവസ്വം ബോർഡുകൾക്ക് ലഭിച്ചത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അപകടത്തിനുശേഷം കഴിഞ്ഞ സർക്കാരാണ് സർക്കുലർ അയച്ചത്. കൊച്ചിൻ, തിരുവിതാംകൂർ, മലബാർ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, ഗുരുവായൂർ ദേവസ്വങ്ങൾക്കും പ്രമുഖ വെടിക്കെട്ടുകൾ നടത്തുന്ന ദേശ കമ്മിറ്റികൾക്കും തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കുമാണ് കത്ത് അയച്ചത്. പുതിയ സർക്കാർ സമീപനം വ്യക്തമാക്കിയിട്ടില്ല. മുണ്ടത്തിക്കോട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ വെടിക്കെട്ട് നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മുണ്ടത്തിക്കോട് അപകടത്തിൽ 16 പേരാണ് മരിച്ചത്. കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ അപകടത്തിന് ശേഷം വെടിക്കെട്ടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കൊച്ചിൻ ദേവസ്വം
യോഗം എട്ടിന്
കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആധുനിക രീതീയിലുള്ള വെടിക്കെട്ട് നടത്തുന്നത് ചർച്ച ചെയ്യാൻ ക്ഷേത്രോപദേശക സമിതിയും ഉത്സവ സംഘാടന സമിതിയും തിങ്കളാഴ്ച യോഗം ചേരും. രാവിലെ 11 ന് തൃശൂർ നീരാഞ്ജലി ഹാളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് യോഗം. തൃശൂർ പൂരത്തിലെ ഘടക ക്ഷേത്രങ്ങളുടെ ഉപദേശ സമിതി അംഗങ്ങളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ഭരണ സമിതി അംഗങ്ങളായ അഡ്വ.കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു, ദേവസ്വം കമ്മിഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യുട്ടി കമ്മിഷണർ കെ. സുനിൽ കുമാർ എന്നിവരും പങ്കെടുക്കും.
``ദേവസ്വം വകുപ്പിന്റേത് നല്ല ആശയമാണ്. കൊച്ചിൻ ദേവസ്വം ബോർഡ് വിശാലമായ കാഴ്ച്ചപ്പാടോടെയാണ് കാണുന്നത്.``
-കെ. രവീന്ദ്രൻ, പ്രസിഡന്റ്,
കൊച്ചിൻ ദേവസ്വം ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |