
തിരുവനന്തപുരം: ബെവ്കോ ഷോപ്പുകളിലെ ജീവനക്കാർക്ക് മമതയില്ലാത്ത മദ്യ ഇനങ്ങൾ പൂഴ്ത്തി വയ്ക്കുന്ന കലാപരിപാടി ഇനി നടപ്പില്ല. വില്പനയ്ക്കുള്ള എല്ലാ മദ്യ ഇനങ്ങളുടെയും ഒരു ബോട്ടിലെങ്കിലും ഉപഭോക്താക്കൾക്ക് കാണത്തക്ക വിധം ഡിസ്‌പ്ലെ റാക്കുകളിൽ പ്രദർശിപ്പിക്കണം. ഫ്രീസറുകളിൽ കൃത്യമായ ഇടവേളകളിൽ ബിയർ ബോട്ടിലുകൾ നിറച്ചു വയ്ക്കണമെന്നും ബെവ്കോ സർക്കുലറിൽ നിർദ്ദേശിച്ചു.
ഓണക്കാലത്ത് മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി വെയർഹൗസുകളിലും ചില്ലറ വില്പനശാലകളിലും മറ്റ് മുന്നൊരുക്കങ്ങളും ഏർപ്പെടുത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യംതന്നെ നൽകണം. ഒരു വില്പന ശാലയിലും സ്റ്റോക്കില്ലാത്ത സ്ഥിതി ഉണ്ടാവരുത്. ഏതെങ്കിലും മദ്യവിതരണക്കാരെയോ പ്രത്യേക ഇനം മദ്യത്തെയോ പ്രോത്സാഹിപ്പിക്കാൻ പാടില്ല. വിലകുറഞ്ഞ മദ്യഇനങ്ങൾ എല്ലാ വെയർഹൗസുകളിലും ചില്ലറ വില്പനശാലകളിലും ലഭ്യമാണെന്ന് റീജിയണൽ മാനേജർമാരും ഷോപ്പ് ഇൻചാർജുമാരും ഉറപ്പുവരുത്തണം.
ഡിജിറ്റൽ പേയ്മെന്റ്
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമിക്കണം. സ്വൈപ്പിംഗ് മെഷീൻ, യു.പി.ഐ പേയ്മെന്റ് സംവിധാനം പ്രവർത്തന ക്ഷമമെന്ന് ഉറപ്പാക്കണം. ചില്ലറ വില്പന ശാലകളിലെ എല്ലാ ജീവനക്കാരും ഓണം നാളുകളിൽ എല്ലാ ദിവസവും ജോലിക്ക് ഹാജരാവണം. ജോലിക്ക് എത്താൻ കഴിയാത്തവർ വെയർഹൗസ് മാനേജരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ചില്ലറ വില്പന ശാലകളിലെ മുഴുൻ ജീവനക്കാരും ഈ ദിവസങ്ങളിൽ മുഴുവൻ സമയവും ഷോപ്പുകളിൽ തന്നെ ഉണ്ടാവണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |