
രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലേക്ക്
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) നിയമനം പുന:പരിശോധിക്കാൻ പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പൊലീസ് മേധാവി വഴി ഇതിനുള്ള കത്ത് ഐ.ജി അജീതാബീഗം
കൈമാറി.
ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമേ പി.എസ്.സി മാർക്കിട്ടിട്ടുള്ളൂ. 53 മാർക്കിനുള്ള ബാക്കി പത്ത് ഉത്തരങ്ങളാണ് ഒഴിവാക്കിയത്. മൂല്യനിർണയം നടത്താൻ പത്ത് ഉത്തരങ്ങൾ അദ്ധ്യാപകർക്ക് കൈമാറിയില്ല. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെ, ചീഫ് പോലുള്ള ഉയർന്ന തസ്തികയ്ക്ക് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും 2 പേരെ നിയമിക്കുകയും ചെയ്തത് ഗുരുതര ക്രമക്കേടാണെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. നിയമനങ്ങൾ പുന:പരിശോധിച്ച ശേഷം റദ്ദാക്കണമെന്ന ശുപാർശയുമുണ്ടെന്നറിയുന്നു.
ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങിയേക്കും. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി, അഡി. സെക്രട്ടറി റാങ്കുള്ളവരാണിവർ. ഡെപ്യൂട്ടി സെക്രട്ടറി ഒന്നര വർഷം മുൻപ് വിരമിച്ചു. ഇരുവർക്കുമെതിരെ വകുപ്പു തല നടപടിയെടുക്കണമെന്നും ക്രൈംബ്രാഞ്ച് സർക്കാരിന് ശുപാർശ
നൽകിയിട്ടുണ്ട്. നിയമനം ലഭിച്ചവരെ സഹായിക്കാനായി ക്രിമിനൽ ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർ പങ്കെടുത്തെന്നാണ് നിഗമനം. ഇരുവരെയും കേസിൽ ഉടൻ പ്രതി ചേർക്കും.
ഒന്നാം റാങ്കുകാരൻ എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ആർക്കും മൂല്യനിർണയം നടത്താതിരുന്നതാണ് ഉദ്യോഗസ്ഥർക്ക് കുരുക്കായത്. വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസ് നാല് ഭാഗങ്ങളാക്കിയാണ് മൂല്യനിർണയത്തിന് കൈമാറുന്നതെന്നും ഇതിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഒരു ഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്‌റ്റ്‌വെയറിലെ പിഴവായതെന്നുമാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഒന്നാം റാങ്കുകാരന്റേതടക്കം മുഴുവൻ ഉത്തരക്കടലാസുകളും ഫാൾസ് നമ്പറിട്ടാണ് മൂല്യനിർണയത്തിന് കൈമാറിയതെന്നും മൊഴി നൽകി. എന്നാൽ മാസങ്ങൾക്ക് മുൻപേ ക്രമക്കേടുകൾ ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാതിരുന്നതിന് മറുപടിയുണ്ടായില്ല. പിഴവ് കണ്ടെത്തിയിട്ടും റാങ്ക് പട്ടിക റദ്ദാക്കാത്തതും നിയമനം തടയാതിരുന്നതും ഗൂഢാലോചനയുടെ തെളിവാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. നിയമിച്ച് ഒരു വർഷമാവും മുൻപ് ക്രമക്കേട് കണ്ടെത്തിയാൽ നിയമനം റദ്ദാക്കാനുള്ള അധികാരവും പ്രയോഗിച്ചില്ല. പകരം ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർത്ഥികൾക്ക് നൽകാതിരിക്കാനാണ് ശ്രമിച്ചത്.
പി.എസ് .സി അംഗങ്ങൾക്രൈം
ബ്രാഞ്ച് ഓഫീസിലെത്തില്ല
സുജിലാൽ.കെ.എസ്
ചോദ്യം ചെയ്യൽ പി.എസ്.സി ആസ്ഥാനത്ത് മതിയെന്ന് കത്ത് നൽകി
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പി.എസ്.സി ചെയർമാനും അംഗങ്ങളും ഹാജരാകില്ല. പി.എസ്.സി ആസ്ഥാനത്ത് ഉദ്യോഗസ്ഥരെത്തിയാൽ മൊഴി നൽകാമെന്ന്അന്വേഷണ സംഘത്തിന് നേതൃത്വം വഹിക്കുന്ന ഐ.ജി അജിത ബീഗത്തിന് പി.എസ് .സി സെക്രട്ടറി സാജു ജോർജ്ജ് കത്തു നൽകി. പി.എസ് .സി അംഗമെന്നത് ഭരണഘടനാ പദവിയായതിനാൽ പൊലിസ് ആസ്ഥാനത്തെത്തണമെന്ന നിർദ്ദേശം പ്രോട്ടോകോൾ പ്രകാരം അംഗീകരിക്കാനാവില്ലെന്നാണ് പി.എസ്.സി നിലപാട് .പി.എസ്.സി ആസ്ഥാനത്തെത്തി മൊഴിയെടുക്കുന്നതിൽ എസ്.ഐ.ടിക്കും എതിർപ്പില്ല. നിയമവശം കൂടി പരിശോധിച്ചാവും തീരുമാനം..
അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാകും പി.എസ്.സി ചെയർമാൻ എം .ആർ ബൈജുവിനെ ചോദ്യം ചെയ്യുക. ആസൂത്രണ ബോർഡ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ചെയർമാൻ നേരിട്ടാണ് നടത്തിയത്. ഈ പരീക്ഷയിൽ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് എസ്.ഐ. ടി കണ്ടെത്തിയത്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് പി.എസ്.സി അംഗങ്ങൾക്ക് കൂടി ക്രൈംബ്രാഞ്ച് ഇന്നലെ നോട്ടീസ് നൽകി. ഡോ. എസ്.ശ്രീകുമാർ, ഡോ. സി.കെ.ഷാജിബ്, ഡോ . സ്റ്റാനി തോമസ് എന്നിവർക്കാണിത്. മറ്റൊരംഗം അബ്ദുൽ സമദ് പി.എസ്.സി ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് മറ്റൊരു ജില്ലയിലായതിനാൽ നോട്ടീസ് നൽകാനായില്ല. പി.എസ്.സി അംഗം എസ്.എ.സെയ്ഫിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |