
തിരുവനന്തപുരം:മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ ഇടപാടിൽ നികുതി ഈടാക്കുന്നത് തടയാൻ മന്ത്രിമാരുടെ ഓഫീസിൽ നിന്ന് അടക്കം ഇടപെടലുണ്ടെന്ന് എസ്.ഐ.ടി.ക്ക് മൊഴി ലഭിച്ചു . മന്ത്രി അബ്ദുറഹിമാന്റെ ഗൺമാന്റെ ഫോണിൽ നിന്ന് ജി.എസ്.ടി.ഉദ്യോഗസ്ഥർക്ക് ഇതിനായി ഫോൺ കോളുകൾ വന്നിട്ടുണ്ട്. ധനവകുപ്പ് ഓഫീസിൽ നിന്ന് ഇടപെടലുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ആരുടെ താൽപര്യമാണ് പ്രവർത്തിച്ചതെന്നാണ് എസ്.ഐ.ടി. അന്വേഷിക്കുന്നത്. മുൻ കായിക മന്ത്രി അബ്ദുറഹിമാനിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
മെസിയെ കൊണ്ടുവരാനെന്ന പേരിൽ മൊത്തം 549കോടിയോളം രൂപയുടെ തട്ടിപ്പാണ്നടന്നത്. ബന്ധപ്പെട്ട് നടന്ന ഇടപാടുകളിൽ സംസ്ഥാന സർക്കാരിന് 25.78കോടിയോളം രൂപയുടെ നികുതി കിട്ടേണ്ടിയിരുന്നു..അത് ഈടാക്കാനുള്ള നികുതി വകുപ്പിന്റെ ശ്രമം ചില ഉന്നതർ ഇടപെട്ട് തടഞ്ഞുവെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ഉന്നതരിൽ നിന്ന് കൂടി മൊഴിയെടുക്കേണ്ടിവരുമെന്നാണ് അറിയുന്നത്.
അതേസമയം, മെസിയെ കൊണ്ടുവരുന്ന പദ്ധതി പരാജയപ്പെട്ട സാഹചര്യത്തിൽ നികുതി ഈടാക്കുന്നതിൽ അർത്ഥമില്ലെന്നും കേസെടുക്കാനും അന്വേഷിക്കാനും സാധുതയില്ലെന്നുമുള്ള വാദമാണ് മുൻസർക്കാരുമായി ബന്ധപ്പട്ട കേന്ദ്രങ്ങൾ ഉയർത്തുന്നത്.ഇത് സർക്കാരും എസ്.ഐ.ടിയും തളളി.കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് നൽകിയ റിപ്പോർട്ടിലാണ് മെസിയെ കൊണ്ടുവരാനെന്ന പേരിൽ വൻ തട്ടിപ്പ് നടന്നതായി വെളിപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |