
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതിന് പിന്നാലെ ആംബുലൻസിൽ കുടുങ്ങിയ രോഗി മരിച്ചു. വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ ലഭിക്കാൻ വൈകിയതിനെത്തുടർന്ന് മരിച്ചത്. കടുത്ത പനിയും ശ്വാസതടസവും പിടിപെട്ട് ഗുരുതരാവസ്ഥയിലായ സജീവിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ആംബുലൻസ് ചുരത്തിലെത്തിയത്. വഴിയിൽ മരം വീണതിനെത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം വഴിയിൽ തന്നെ കിടക്കേണ്ടിവന്നു. മരം മുറിച്ചുമാറ്റിയശേഷം യാത്ര തുടർന്നുവെങ്കിലും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും സജീവ് മരണപ്പെട്ടിരുന്നു. അട്ടപ്പാടിയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകാനുള്ള ഏക വഴിയാണ് അട്ടപ്പാടി ചുരം. മഴക്കാലമാകുമ്പോൾ ചുരത്തിൽ മരം വീണ് പലപ്പോഴും ഗതാഗതം തടസപ്പെടാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |