
കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിലെ ഏഴ് ജീവനക്കാർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ അനുമതി തേടുന്ന ഹർജിയിൽ ഹൈക്കോടതി തോപ്പുംപടി മജിസ്‌ട്രേട്ട് കോടതിയിൽനിന്ന് റിപ്പോർട്ടുതേടി. മർച്ചന്റ് ഷിപ്പിംഗ് നിയമം 360-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനായി മജിസ്‌ട്രേട്ട് കോടതിയിൽ കഴിഞ്ഞ സെപ്തംബറിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ അറിയിച്ചതിനെ തുടർന്നാണിത്. അപേക്ഷയിൽ സ്വീകരിച്ച നടപടി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം. അപേക്ഷ ലഭിച്ചതുമുതലുള്ള കോടതിരേഖകൾ ഹാജരാക്കണം. കപ്പലപകടം സംബന്ധിച്ച് അന്വേഷണം വൈകുന്നതിന്റെ കാരണവും എന്ന് തീർക്കാനാകുമെന്നും അറിയിക്കണം. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. മുങ്ങിയ കപ്പലിൽ നിന്ന് ഇവരടക്കം 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ 17 പേരെ നേരത്തേ കോടതി മുഖേന വിട്ടയച്ചിരുന്നു.
കപ്പലിന്റെ ക്യാപ്ടൻ ഇവാനോവ് അലക്‌സാണ്ടർ അടക്കമുള്ളവരാണ് ഹർജിക്കാർ. നാട്ടിലേയ്ക്ക് മടങ്ങാൻ പാസ്‌പോർട്ടും രേഖകളും മടക്കി നൽകണമെന്നാണ് ആവശ്യം. റഷ്യ, യുക്രയിൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. ഇവരെ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ കപ്പൽകമ്പനിയുടെ ചെലവിൽ പാർപ്പിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |