പയ്യന്നൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ബൈക്കിലെത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം കഠിനതടവ്.
രാമന്തളി വടക്കുമ്പാട് സ്വദേശികളായ ടി. ഹന്നാൻ (35), സി. മുഹമ്മദ് അബ്ദുള്ള (35), എം.പി. ഫൈസൽ (31) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ പ്രശാന്ത് ശിക്ഷിച്ചത്.
കഴിഞ്ഞദിവസം ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയും രാമന്തളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ. വിജയനെ വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി.
2015 സെപ്തംബർ 17ന് വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഓണാഘോഷ പരിപാടികൾക്കായി രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സിൽ നിന്ന് വാടകയ്‌ക്കെടുത്ത മൈക്കിന്റെയും സാമഗ്രികളുടെയും കൂലി, സ്ഥാപന ഉടമ മുഹമ്മദ് ആഷിഖിന് കൈമാറി മടങ്ങുകയായിരുന്നു വിജയൻ.
ബൈക്കിലെത്തിയ പ്രതികൾ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ തലയ്ക്കും കാലിനും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. വിജയൻ ഏറെക്കാലം ചികിത്സയിലായിരുന്നു. സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടു. 11 വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയായത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച് കോടതി മൂവരെയും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രമേശൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |