കാസർകോട്: ഇ.വി.എം ഹാക്കിംഗ് വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ നിന്ന് പണം തട്ടിയെന്ന ആരോപണത്തിൽ ഐ.ജി പി. പ്രകാശിനോട് അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് കാസർകോട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഒരു കോൺഗ്രസ് നേതാവ് സമീപിച്ചതായാണ് ആരോപണം. ബി.ജെ.പി ഇ.വി.എം ഹാക്കിംഗ് നടത്താൻ പദ്ധതിയിടുകയാണെന്നും, അത് തടയാൻ തന്റെ കൈവശം പ്രത്യേക സാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞ അദ്ദേഹം, തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ വൻതുക ആവശ്യപ്പെട്ടെന്നാണ് പരാതി .കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളിൽ നിന്ന് ഇതിനായി പണം വാങ്ങിയതായും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി പണം നൽകാൻ തയ്യാറായില്ലെന്നും പരാതി ഉയർന്നു.
സമാന ആരോപണവുമായി കാസർകോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി ഷാനവാസ് പാദൂരും രംഗത്തെത്തിയിരുന്നു. ഇ.വി.എം ഹാക്ക് ചെയ്ത് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത്, വഖഫ് ബോർഡിന്റെ മുൻ സി.ഇ.ഒയും കോൺഗ്രസ് നേതാവുമായ ബി.എം. ജമാലിന്റെ പേരിൽ ഒരാൾ തന്നെ സമീപിച്ച് പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഷാനവാസ് വെളിപ്പെടുത്തിയത്. പരാതിയിൽ പരാമർശിക്കുന്ന വ്യക്തികളുടെ പങ്ക്, പണമിടപാടുകൾ നടന്നിട്ടുണ്ടോ, ഇ.വി.എം ഹാക്കിംഗ് സംബന്ധിച്ച അവകാശവാദങ്ങൾക്ക് യാഥാർത്ഥ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |