
കാലടി: ടാക്‌സി ഡ്രൈവറെ കസ്റ്റഡിയിൽ മർദ്ദിച്ച സംഭവത്തിൽ കാലടി എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്‌പെൻഷൻ. എസ്.ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവരെയാണ് റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്. ആലുവ റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീമൂലനഗരം സ്വദേശിയായ ടാക്‌സി ഡ്രൈവർ ജെ.സുജിത്താണ് പരാതിക്കാരൻ. അടിപിടിക്കേസിൽ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. 2നാണ് സംഭവം. സുഹൃത്തുക്കൾ ക്രിമിനൽ കേസിൽപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് ശ്രീമൂലനഗരത്തെ വീട്ടിൽ നിന്നാണ് സുജിത്തിനെ പൊലീസ് കൊണ്ടുപോയത്. സ്റ്റേഷനിലെത്തിച്ചശേഷം ഇതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. പേരും ജാതിയും മാത്രം ചോദിച്ചു. പിന്നീട് ക്യാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി രാത്രി വരെ നഗ്‌നനാക്കി ക്രൂരമായി മർദ്ദിച്ചു. ജനനേന്ദ്രിയത്തിൽ ബൂട്ടിട്ട് ചവിട്ടി, ഇന്റർലോക്ക് കട്ട കൊണ്ട് മുതുകിൽ ഇടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സുജിത്ത് ഉന്നയിക്കുന്നത്.
അൻവർ സാദത്ത് എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെത്തുടർന്നാണ് സുജിത്തിനെ മോചിപ്പിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ശേഷം റൂറൽ എസ്.പിക്ക് പരാതി നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |