
കണ്ണൂർ: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം കരാർ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ അറിയിക്കാതെ നടപടികളുമായി മുന്നോട്ടുപോയതിന് പിന്നിൽ സർക്കാർ -കമ്പനി ഒത്തുകളിയുണ്ടോയെന്ന സംശയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സർക്കാർ ജാഗ്രത കാണിക്കാത്ത സാഹചര്യത്തിലാണ് സെബിക്കും സ്റ്റോക്ക് എക്സ്‌ചേഞ്ചിനും കത്തയച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നിലവിലുള്ള വ്യവസ്ഥകൾ പാലിച്ചാൽ ഓഹരി കൈമാറ്റം സാദ്ധ്യമാകില്ല. അതിനാൽ അദാനിയെ രക്ഷിക്കാൻ സർക്കാർ വഴിവിട്ട സഹായം ചെയ്യുമോയെന്നതാണ് അറിയേണ്ടതെന്നും പിണറായി പറഞ്ഞു. നിയമസഭയിൽ താൻ വിഷയം ഉന്നയിച്ചപ്പോൾ സർക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്ന് പിണറായി ഓർമ്മിപ്പിച്ചു.
സർക്കാരിന്റെ പ്രതികരണം ലാഘവത്തോടെ
ഇത്ര ഗുരുതര വിഷയത്തിലെ ലാഘവത്തോടെയുള്ള സർക്കാർ പ്രതികരണം ദുരൂഹത ശക്തിപ്പെടുത്തുന്നു. സർക്കാരിന് ഒരു വിലയും കൽപ്പിക്കാതെ ഒരു സ്വകാര്യ കമ്പനിക്ക് തോന്നിയതുപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയുമോ? അദാനിക്ക് ഇത്ര ധൈര്യം എവിടെനിന്നാണ് കിട്ടിയത്? എന്നും അദ്ദേഹം ചോദിച്ചു. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ദിവ്യ എസ്. അയ്യരെ മാറ്റുന്നതുമായി ബന്ധപ്പെട്ടും അദാനി ഗ്രൂപ്പിന് താത്പര്യങ്ങളുണ്ടായിരുന്നുവെന്ന് പിണറായി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |