SignIn
Kerala Kaumudi Online
Saturday, 13 June 2026 10.15 AM IST

ഗാനഗന്ധർവൻ യേശുദാസിന് നാളെ ശതാഭിഷേകം

READ ENGLISH VERSION

yesudas

തിരുവനന്തപുരം: മലയാളത്തിന്റെ ഗാനഗന്ധർവ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂർത്തിയാകും. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക.

ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം കേരളത്തിൽ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്നത് വർഷങ്ങളായി പതിവാണ്. മക്കളും അദ്ദേഹത്തോടൊപ്പം എത്താറുണ്ട്. എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണത്താൽ ഏതാനും വർഷങ്ങളായി പതിവ് മുടങ്ങി.എന്നാൽ മൂകാംബികയിലടക്കം യേശുദാസിനായി നാളെ പ്രത്യേക പൂജകൾ ചെയ്യുന്നുണ്ട്.

തിരുവനന്തപുരത്തെ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയായ സൂര്യയുടെ നൃത്ത സംഗീതോത്സവ പരിപാടികൾ എല്ലാ വർഷവും ഒക്ടോബറിൽ യേശുദാസിന്റെ സംഗീതക്കച്ചേരിയോടെയാണ് തുടങ്ങിയിരുന്നത്. എന്നാൽ അതും

യേശുദാസ് വരാത്തതിനാൽ മുടങ്ങിയിരുന്നു.ഇക്കുറി വരുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല.അതേസമയം വൈകാതെ അദ്ദേഹം നാട്ടിലെത്തുമെന്ന് അടുപ്പമുള്ളവർ പറയുന്നുണ്ട്.

മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ് എന്ന നാമം . മഹിമയാർന്ന ആ സ്വരശുദ്ധി പല തലമുറകളെ കീഴടക്കി .ഇന്നും യേശുദാസിന്റെ പാട്ടുകേൾക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോകാറില്ല

1940 ജനുവരി 10ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കരിയറിൽ വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 50,000ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളം പോലെ തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും തരംഗം സൃഷ്ടിച്ചു. ഹിന്ദിയിൽ പാടിയ ഗാനങ്ങളും എക്കാലത്തേയും ഹിറ്റുകളാണ്.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നേടുകയും ചെയ്തു.യേശുദാസിന് ഫാൽക്കെ പുരസ്ക്കാരവും ഭാരതരത്നവും നൽകണമെന്ന് അദ്ദേഹത്തിന്റെ ആരാധകർ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KJ YESUDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA