
ഹരിപ്പാട്: കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ നാരകത്തറ- അമ്പലാശ്ശേരി കടവ് തകർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതായി പരാതി. ദേശീയപാതയിലെ നാരകത്തറ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന നാല് കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഭൂരിഭാഗവും വലിയ കുഴികളായി മാറിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകളും തൃക്കുന്നപ്പുഴയിലേക്കുള്ള സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന ഈ റൂട്ടിൽ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ദുരിതം അനുഭവിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളും ഇരുചക്രവാഹന യാത്രക്കാരും ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയോടെ റോഡിലെ ദുരിതം ഇരട്ടിയായി. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തി. ആയിരക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിച്ചതോടെ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായി.
റോഡിന്റെ ദൂരം: 4 കിലോ മീറ്റർ
എട്ടുമീറ്റർ റോഡ് എവിടെ
രേഖകൾ പ്രകാരം റോഡിന് എട്ടുമീറ്റർ വീതിയുണ്ടെങ്കിലും പല ഭാഗങ്ങളിലും അതിന്റെ പകുതി പോലും നിലവിലില്ല. റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികളും മറ്റും റോഡ് കയ്യേറി മതിലുകളും വ്യാപാര സ്ഥാപനങ്ങളും നിർമ്മിച്ചിരിക്കുകയാണ്. കയ്യേറ്റം കാരണം റോഡ് ചുരുങ്ങിയതോടെ ഒരേസമയം ഇരുദിശകളിൽ നിന്നും ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എത്തിയാൽ ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. അനധികൃത കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിച്ച് റോഡ് ആധുനിക രീതിയിൽ പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം
തകർന്നു കിടക്കുന്ന നാരകത്തറ- അമ്പലാശ്ശേരി കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് സൗഹാർദ്ദോദയം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കാട്ടിൽ മാർക്കറ്റിലെ സംഘടനാ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.റോവിഷ് കുമാർ അദ്ധ്യക്ഷനായി. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |