
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങൾക്ക് മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ട്രോമാകെയർ കെട്ടിടം ഇനിയും യാഥാർത്ഥ്യമായില്ല. ട്രോമോ കെയർ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്, നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും കോളേജ് ചുറ്റുമതിൽ, പ്രധാന കവാടം ഇവയുടെ നിർമ്മാണ ഉദ്ഘാടനവും ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ് മാർച്ച് 6 നാണ് നിർവഹിച്ചത്. എന്നാൽ, 34.76 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ട്രോമ കെയർ യൂണിറ്റിന്റെ നിർമ്മാണം ഒരടിപോലും മുന്നോട്ടുപോയില്ല. 2014ൽ തുക അനുവദിച്ചെങ്കിലും 2017ൽ ആണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, തുടർന്നുള്ള മൂന്നു വർഷം ഒരു നിർമ്മാണവും നടന്നില്ല.
ദേശീയപാതയോരത്തുള്ള ഏക മെഡിക്കൽ കോളേജ് ആശുപത്രിയായതിനാൽ ദിവസേന നിരവധി പേരാണ് അപകടത്തിൽപ്പെട്ട് ഇവിടെ എത്തുന്നത്. ഏകദേശം 15 മുതൽ 20 വരെ ആളുകൾ ദിവസേന എത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, പരിമിതികളോടെയാണ് നിലവിലെ ട്രോമാകെയർ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ 11 കിടക്കകൾ ഉണ്ടെങ്കിലും നാല് വെന്റിലേറ്റർ മാത്രമാണുള്ളത്. കൂടുതൽ പേർ എത്തുമ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. അത്യാസന്ന നിലയിലെത്തുന്ന പകുതിയിലധികം രോഗികൾക്കും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
നിർധനരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് മെഡിക്കൽ കോളേജ് ആശുപത്രി. എത്രയും വേഗം ട്രോമ കെയർ യൂണിറ്റ് പൂർത്തിയാക്കി ചികിത്സ ലഭ്യമാക്കണം
-വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |