ആലുവ: പെരുമ്പാവൂരിൽനിന്ന് 18കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനൻ പറഞ്ഞു.
തായ്ലന്റിലിരുന്ന് കേരളത്തിലെയും ഇന്ത്യയിലെയും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന സംഘമുണ്ട്. ഇവർ മലയാളികളാണോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അബു താഹിറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തെങ്കിലേ വ്യക്തമാകൂ. മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ളവർ അന്താരാഷ്ട്ര ബന്ധമുള്ളവരായതിനാൽ ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായംതേടും. കേരളത്തിലെ വിമാനത്താവളങ്ങളിൽ മയക്കുമരുന്ന് സംഘത്തിന് ഒത്താശ ചെയ്യുന്നവരുണ്ടോയെന്നും അന്വേഷിക്കും. പ്രതികളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
ഒരാൾകൂടി പിടിയിൽ
പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾകൂടി പിടിയിലായി. പാലക്കാട് മഞ്ഞള്ളൂർ കോട്ടപ്പള്ളം പുത്തനാണിത്തറ വീട്ടിൽ അനീഷിനെയാണ് (30) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ് ഇയാൾ. ഇതോടെ
ദമ്പതികൾ ഉൾപ്പെടെ ഇതുവരെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.
നിരവധിപ്രാവശ്യം മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എയർപോർട്ടിൽനിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് നാല് ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടെണ്ണം കഴിഞ്ഞദിവസം അറസ്റ്റിലായ പ്രധാന പ്രതി അബുതാഹിറിന്റെയാണ്. രണ്ടു വാഹനങ്ങൾ ഹരികൃഷ്ണൻ ഉപയോഗിക്കുന്നതാണ്. ഇയാളേയും പിടികൂടിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഹനങ്ങൾ കണ്ടെത്തിയത്.
ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ്, ഭാര്യ അനില എന്നിവരാണ് ആദ്യം പിടിയിലായത്. തുടരന്വേഷണത്തിൽ മുഖ്യപ്രതി മുഖ്യപ്രതി പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിറിനെ ബംഗളൂരുവിൽനിന്നും ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ, പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത്, ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ്, ഒറ്റപ്പാലം ചളവറ പരിയാംതൊടി പി.സഞ്ജയ് എന്നിവരെ പാലക്കാട് നിന്നുമാണ് പിടികൂടിയത്. എല്ലാവരും റിമാൻഡിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |