കൊച്ചി: ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് 3.26 ലക്ഷം രൂപയുടെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ കവർന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 22ന് എറണാകുളം ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് 604 ടിക്കറ്റുകളുമായി കടന്ന ഇയാൾ ഇന്നലെ ലോട്ടറി ഓഫീസ് സ്ഥിതി ചെയ്യുന്ന എറണാകുളം പാർക്ക് അവന്യു റോഡിലെ റവന്യു ടവറിലെത്തിയപ്പോൾ ലോട്ടറി ഏജന്റുമാരും ജീവനക്കാരും തടഞ്ഞു നിറുത്തി പൊലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തു വരുന്നു.
22ന് രാവിലെ 10.30നാണ് റവന്യൂ ടവറിലെ ഏഴാംനിലയിലെ ലോട്ടറി ഓഫീസിൽ നിന്ന് ടിക്കറ്റുകൾ മോഷ്ടിച്ചത്. ജില്ലയിലെ പ്രധാന ഏജന്റായ ജ്യോതിഷാണ് ചെറുകിട ഏജന്റുമാർ കൈമാറിയ സമ്മാനാർഹമായ ടിക്കറ്റുകളുമായി ജില്ലാ ഓഫീസിലെത്തിയത്. ഈ ടിക്കറ്റുകൾ ജീവനക്കാർ ഇൻവേർഡ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം പ്രൈസ് സെക്ഷനിൽ ഏൽപ്പിക്കും. സമ്മാനാർഹമായ തുക അന്നുതന്നെ ഏജന്റിന്റെ അക്കൗണ്ടിലെത്തുകയും വൈകിട്ട് തത്തുല്യമായ തുകയ്‌ക്ക് ഏജന്റ് ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയുമാണ് പതിവ്.
വൈകിട്ട് പുതിയ ടിക്കറ്റുകൾ വാങ്ങാൻ ജ്യോതിഷ് ലോട്ടറി ഓഫീസിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ജീവനക്കാരും അപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജ്യോതിഷിൽ നിന്ന് ജീവനക്കാരൻ വാങ്ങിവച്ച 604 ലോട്ടറി ടിക്കറ്റുകൾ പ്രൈസ് സെക്ഷനിൽ എത്തിയിട്ടില്ലെന്നും വരവുവച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഓഫീസിലെ സി.സി ടി.വി ക്യാമറ പരിശോധിച്ചപ്പോൾ മുണ്ടും ഷർട്ടും ധരിച്ച് കുറിയിട്ട ഒരു വയോധികൻ മേശപ്പുറത്ത് നിന്ന് ടിക്കറ്റുകൾ തുണിസഞ്ചിയിലിട്ട് പോകുന്ന ദൃശ്യങ്ങൾ കിട്ടി.
ഇയാൾ രാവിലെ മുതൽ പുതിയ ഏജൻസി എടുക്കാനെന്ന വ്യാജേന ലോട്ടറി ഓഫീസിൽ ജീവനക്കാരോടും ഏജന്റുമാരോടും
വിവരങ്ങൾ തിരക്കി ചുറ്റിക്കറങ്ങുകയായിരുന്നു. ഇതിനിടെയാണ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ലോട്ടറികളുമായി കടന്നത്. ഇന്നലെ രാവിലെ റവന്യൂ ടവറിന്റെ താഴെ ലിഫ്റ്റിന് സമീപമാണ് ഏജൻുമാർ തടഞ്ഞുവച്ച് ജീവനക്കാരെ വിളിച്ചത്. എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |