കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശേരി വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ട പാതയുടെ ഭാഗമായുള്ള അലൈൻമെന്റിൽ അങ്കമാലി റെയിൽവേ സ്‌റ്റേഷനും എൻ.എച്ച് 544 കോറിഡോറും ഉൾപ്പെടുത്തണമെന്ന് അങ്കമാലി മെട്രോ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. നവീകരിച്ച അങ്കമാലി റെയിൽവേ സ്‌റ്റേഷൻ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച സാഹചര്യത്തിൽ റെയിൽ, ദേശീയപാത, ബസ്, മെട്രോ എന്നിവയെ ഏകോപിപ്പിക്കുന്ന മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബായി അങ്കമാലി റെയിൽവേ സ്‌റ്റേഷനെ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്നും ആക്ഷൻ കൗൺസിൽ സെക്രട്ടറി ഡോ. സെബി വർഗീസ് പറഞ്ഞു. ആവശ്യം ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് ഇ മെയിൽ വഴി നിവേദനം നൽകി.
ആക്ഷൻ കൗൺസിൽ നടത്തിയ അഭിപ്രായ ശേഖരണത്തിൽ 90 ശതമാനം ആളുകളും അങ്കമാലി റെയിൽവേ സ്‌റ്റേഷനെ ഉൾപ്പെടുത്തി ദേശീയപാതയിലൂടെ മെട്രോ കടന്നുപോകണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജോലിക്കാരും വിദ്യാർത്ഥികളും ഏറെ ആശ്രയിക്കുന്ന റൂട്ടാണിത്. പ്രദേശത്തെ വ്യാപാര മേഖലയ്ക്കും വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കും പ്രയോജനം ലഭിക്കുന്ന വിധമാകണം മെട്രോ പാത കടന്നുപോകേണ്ടത്. മെട്രോ അലൈൻമെന്റിന്റെ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി റോജി എം. ജോൺ അടിയന്തരമായി ഇടപെടണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |