കണ്ണൂർ: തോളുവരെ നീളുന്ന തലമുടി. നിറപ്പകിട്ടുള്ള ഷർട്ടുകൾ. എഴുപതുകളിൽ ചെത്തി നടന്ന 'ഹിപ്പി' സംഘം. ജെൻസി തലമുറക്കാലത്തും പുതിയ ഫ്രീക്കൻമാരെ വെല്ലും ഈ നാലുപേർ. ഇരിട്ടി ഉളിയിൽ സ്വദേശികളായ മുസ്തഫ, അലി, സഹോദരങ്ങളായ എം.വി.നസീർ, എം.വി.സിറാജ്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇവർ ഇപ്പോഴും കളർഫുൾ ഷർട്ടും നീളൻ മുടിയുമായി ഫ്രീക്കൻ സ്റ്റൈലിൽ തന്നെ. നാലുപേരും കട്ട കൂട്ടുകാർ.
മുടി നീട്ടിവളർത്തുന്നത് ഇപ്പോൾ ആൺകുട്ടികളിൽ ഫാഷനാണെങ്കിൽ എഴുപതുകളിൽ ചെറുപ്രായത്തിൽ തന്നെ ഇത് പരീക്ഷിച്ചവരാണ് ഇവർ. അന്ന് നാട്ടുകാർ കളിയാക്കി. വീട്ടുകാർ മുടിവെട്ടാൻ നിർബന്ധിച്ചു. പക്ഷേ, ഇളകിയില്ല അവരുടെ മനസ്. ജീവിത യാത്രയിൽ പലവഴിക്ക് പിരിഞ്ഞെങ്കിലും ഫ്രീക്കൻ സ്റ്റൈൽ കൈവിടാനും തയ്യാറായില്ല. അന്നും ഇന്നും മാറ്റം വരുത്തിയില്ല.
അന്ന് ക്യാമ്പസുകളിലും നാട്ടിൻപുറങ്ങളിലും തരംഗമായിരുന്ന ബച്ചൻ കട്ടും കുരുവിക്കൂട് സ്‌റ്റൈലും ചേർന്ന രൂപമായിരുന്നു ഇവരുടേത്. കാലം ഏറെ കഴിഞ്ഞെങ്കിലും നീളൻ മുടിയാണ് തങ്ങളുടെ ഐഡന്റിറ്റിയെന്ന് ചെറിയ ബിസിനസുകൾ നടത്തുന്ന 65കാരനായ മുസ്തഫ പറയുന്നു. വാഹനക്കച്ചവടം നടത്തുന്ന 52 വയസുള്ള നസീറാണ് കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ.
58 വയസുള്ള സിറാജ് വർഷങ്ങളോളം ദുബായിലായിരുന്നു. 54 വയസുള്ള അലി ലോറി ഡ്രൈവറാണ്. കഠിനായ ജോലികൾ ചെയ്യുമ്പോൾ നീളൻ മുടി ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടാകാറുണ്ടെങ്കിലും ആ സ്റ്റൈൽ മാറ്റണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് അലി പറയുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരിട്ടി ടൗണിൽ ബാർബർ ഷോപ്പ് നടത്തുന്ന സുജിത്താണ് ഇവരുടെ മുടി വെട്ടുന്നത്.
പുതിയ തലമുറ ഓരോ മാസവും പുതിയ ഹെയർസ്‌റ്റൈലുകൾ പരീക്ഷിക്കുമ്പോൾ ഇവർ ഒരേ സ്വരത്തിൽ പറയുന്നു, അരനൂറ്റാണ്ട് മുമ്പ് ഞങ്ങൾ സ്വീകരിച്ച സ്‌റ്റൈലിൽ ഒരു മാറ്റവും വരുത്തില്ല. നീളൻ മുടി ഇപ്പോൾ ഫാഷനായി മാറിയതിലും സന്തോഷമുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ഒരുമിച്ചു കൂടി പഴയ കഥകൾ ഓർത്തെടുക്കാറുണ്ട് ഇവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |