SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

ഓർഡറുകൾ ഒഴിവാക്കുന്നു............... കാറ്ററിംഗ് മേഖലയിൽ അടുപ്പ് അണഞ്ഞു

കൊല്ലം: പാചക വാതകക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കരകയറാൻ പ്രയാസപ്പെട്ട് കാറ്ററിംഗ് മേഖലയും. ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം ഒരുക്കേണ്ട കാറ്ററിംഗ് സ്ഥാപനങ്ങൾ എൽ.പി.ജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്.

പ്രതിസന്ധി മറികടക്കാൻ വിറകിലേക്ക് മാറിയതോടെ വിഭവങ്ങൾ വെട്ടിച്ചുരുക്കേണ്ടിവന്നു.

കൂടാതെ പൂർണമായും അടുപ്പിലേക്ക് മാറേണ്ട സ്ഥിതിയായതിനാൽ പല കാറ്ററിംഗ് സ്ഥാപനങ്ങളും പുതുതായി അടുപ്പ് നിർമ്മിച്ചുതുടങ്ങി. നോൺവെജ് വിഭവങ്ങൾ ബിരിയാണിയിൽ മാത്രമായി ചുരുങ്ങി. വറക്കുന്നതും പൊരിക്കുന്നതും ഒഴിവാക്കി. ബിരിയാണിയും നെയ്ച്ചോറും വിറക് ഉപയോഗിച്ച് നിർമ്മിക്കാം. എന്നാൽ ഒരു മുഴുവൻ സദ്യ ഇത്തരത്തിൽ പാചകം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പൊറോട്ട, അപ്പം, പത്തിരി ഇവയൊക്കെ നിറുത്തി. ഒരുപാട് വിഭവങ്ങളുള്ള ഓർഡറുകൾ ഒഴിവാക്കേണ്ടി വന്നു. അതിനിടെ ബുക്കിംഗിന് അനുസരിച്ച് സാധനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുകയാണ്. കൂടാതെ വിവാഹ സത്കാരത്തിന് 'ലൈവ്' വിഭവങ്ങൾ തയ്യാറാക്കുന്നതും താത്കാലികമായി നിറുത്തി. സ്വകാര്യ ചടങ്ങുകൾക്കും നോമ്പുതുറകൾക്കും മറ്റും കാറ്ററിംഗിന് അഡ്വാൻസ് വാങ്ങിയവരും എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലാണ്.

ചില ഓഡ‌ിറ്റോറിയങ്ങളിൽ വിറക് കത്തിക്കാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിൽ വിറകുപയോഗിച്ച് പാചകം ചെയ്യാനുള്ള സ്ഥലം കണ്ടെത്തി അവിടെ നിന്ന് പരിപാടി നടക്കുന്നിടത്ത് എത്തിക്കുകയാണ് ഏക പോംവഴി. വിറകുമായി പാചകത്തിനെത്തിയപ്പോൾ വിറക് ഉപയോഗിച്ച് ഓഡിറ്റോറിയത്തിൽ പാചകം ചെയ്യാൻ കഴിയില്ലെന്ന് തർക്കം ഉണ്ടാകുന്ന സംഭവം പോലും ഉണ്ടായതായാണ് ആക്ഷേപം. ക്ഷാമം രൂക്ഷമായതോടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തനം നിറുത്തി.

സാമ്പത്തിക - തൊഴിൽ നഷ്ടവും

 സാമ്പത്തിക നഷ്ടത്തിനൊപ്പം ആയിരക്കണക്കിനാളുകളുടെ തൊഴിലും നഷ്ടമായി

 ഓർഡർ എടുക്കാത്തതിനാൽ ജോലി മുടങ്ങി

 തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല

 അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി

 വിറകിനും ഡിമാൻഡ് വർദ്ധിച്ചു

 മില്ലുകളിലെ പാഴ് വിറകിന് കിലോയ്ക്ക് ഏഴര രൂപയായി

 നേരത്തെ നാലര രൂപയായിരുന്നു വില

 റബർ വിറകിനും പൊള്ളിക്കുന്ന വില

ഇലക്ട്രിക് അടുപ്പ് വില്പന തകൃതി

ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് കെറ്റിൽ, എയർ ഫ്രൈയർ, മൈക്രോവേവ് ഓവൻ എന്നിവയ്‌ക്കെല്ലാം ഇപ്പോൾ കച്ചവടം കൂടി. പലരും മുൻകൂട്ടി ഫോൺ വിളിച്ച് ബുക്ക് ചെയ്യുകയാണ്. ചെറിയ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാമെങ്കിലും വൈദ്യുതി നിരക്കിലെ വർദ്ധനവിനെ ഓർത്തും ആശങ്കയുണ്ട്.

അതീവ പ്രതിസന്ധിയാണ് നിലവിലുള്ളത്. വിറകിനും വിലകൂടി. പലരും ജോലി നിറുത്തി. ഗ്യാസ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും ഇടപെടണം.

മോഹൻ മോഡേൺ, സംസ്ഥാന പ്രവർത്തക സമിതി അംഗം,

ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL