കടുത്തുരുത്തി ടൗൺ ബൈപ്പാസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കടുത്തുരുത്തി : കടുത്തുരുത്തി ബൈപ്പാസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുമെന്ന് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഐ.ടി.സി ജംഗ്ഷനു സമീപം അവസാനിക്കുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള കടുത്തുരുത്തി ബൈപ്പാസ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും.
മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന 2007 - 2008 കാലഘട്ടത്തിലാണ് കടുത്തുരുത്തി ബൈപ്പാസ് വികസന പദ്ധതി ക്ക് തുടക്കമായത്. 2018 ൽ പ്രളയത്തെ തുടർന്ന് ബൈപ്പാസിന്റെ ഡിസൈനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. 3 ഘട്ടങ്ങളിലായിട്ടാണ് ബൈപ്പാസ് നിർമ്മാണം പൂർത്തീകരിച്ചത്.
18ന് 5 മണിക്ക് ഐ.ടി.സി ജംഗ്ഷന് സമീപത്തുള്ള ബൈപ്പാസ് റോഡിന്റെ പ്രവേശനകവാടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിവിധ ജനപ്രതിനിധികൾക്കും സ്വീകരണം നൽകും. തുടർന്ന് റോഡ് ഷോ. ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം മന്ത്രി മോൻസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരും. സമ്മേളനം മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും.
നിർമ്മാണച്ചെലവ് 35 കോടി രൂപ
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് ബൈപ്പാസ് യാഥാർഥ്യമാക്കിയിട്ടുള്ളത്. ഫ്ലൈഓവർ , വലിയ തോടിന് കുറുകെയും ചുള്ളിത്തോടിന് കുറുകെയുമുള്ള രണ്ട് പാലങ്ങൾ ബ്ലോക്ക് ജംഗ്ഷന് സമീപത്തുള്ള അടിപ്പാത നിർമ്മാണം, അപ്രോച്ച്റോഡ് നിർമ്മാണം എന്നിവയെല്ലാം ചേർത്താണ് 1.5 കിലോമീറ്റർ ദൂരത്തിൽ കടുത്തുരുത്തി ബൈപ്പാസ് റോഡ്.
കച്ചവടം നടക്കില്ല
ബൈപ്പാസ് റോഡിൽ പെട്ടിക്കടകളും വഴിയോര കച്ചവടവും പൂർണമായി നിരോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |