കോട്ടയം: രാവിലെ സൂചികുത്താൻ ഇടമില്ലാതെ തിങ്ങി ഞെരുങ്ങിയുള്ള കൊല്ലം- എറണാകുളം മെമുവിലെ ദുരിതയാത്ര യാത്രക്കാരെ വലയ്ക്കുന്നു. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങി ജീവൻ പണയംവച്ച് യാത്ര ചെയ്യുന്നത് പതിവായി. ശ്വാസംമുട്ടിക്കുന്ന തിരക്കിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണാകുന്നുവെന്ന് യാത്രക്കാർ പറയുന്നു. കോട്ടയം മുതലാണ് വൻതിരക്ക്. വൈകിട്ട് എറണാകുളത്ത് നിന്ന് മടങ്ങുന്ന മെമുവിലെ ഇതുപോലെ ദുരിതയാത്രയാണ്. തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോഴേക്കും യാത്രക്കാർ വാതിലുകളിൽ തൂങ്ങിനിൽക്കുന്ന അവസ്ഥയാണ്.
ആവശ്യങ്ങൾ അവഗണിച്ച് റെയിൽവേ
കോട്ടയത്ത് നിന്ന് രാവിലത്തെ പ്രത്യേക മെമു സർവീസ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റെയിൽവേ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
കോട്ടയത്ത് അഞ്ച് പ്ലാറ്റ്‌ഫോമുകളോടെ സ്റ്റേഷൻ നവീകരിച്ചിട്ടും പുതിയ ട്രെയിൻ സർവീസുകളൊന്നും അനുവദിച്ചില്ല.
മെമു സർവീസുകൾക്കായി നിർമിച്ച പ്ലാറ്റ്‌ഫോം വർഷങ്ങളായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.
ഗുരുവായൂർ എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു.
ചിങ്ങവനം, ചോറ്റാനിക്കര സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് അനുവദിക്കാത്തതും ദുരിതം വർദ്ധിപ്പിക്കുന്നു.
സൂപ്പർഫാസ്റ്റ് വന്നിട്ടും തിരക്കൊഴിഞ്ഞില്ല
കഴിഞ്ഞ ദിവസം ലോക്മാന്യ തിലക് സൂപ്പർഫാസ്റ്റിന് പിന്നാലെ എത്തിയ മെമുവിൽ ചങ്ങനാശേരി മുതൽ യാത്രക്കാർ നിറഞ്ഞതോടെ പലർക്കും ട്രെയിനിൽ കയറാനാകാതെ പ്ലാറ്റ്‌ഫോമിൽ തന്നെ നിൽക്കേണ്ടിവന്നു.
സൂപ്പർഫാസ്റ്റിൽ യാത്രക്കാർ കയറുമെന്നും മെമുവിലെ തിരക്ക് കുറയുമെന്ന പ്രതീക്ഷ തെറ്റി.
കോട്ടയത്ത് എത്തിയപ്പോൾ ട്രെയിനിനുള്ളിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയായിരുന്നു.
ജില്ലയിലെ യാത്രക്കാരുടെ ദൈനംദിന ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ പുതിയ മെമു സർവീസ് ഉൾപ്പെടെയുള്ള നടപടികൾ റെയിൽവേ സ്വീകരിക്കണം. (ഫ്രണ്ട്‌സ് ഓൺ റെയിൽസ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |