മേപ്പാടി: നാടിനെ നടുക്കിയ മഹാദുരന്തത്തിന്റെ വാർത്തയറിഞ്ഞ് സ്വന്തം ഊരുകളിലേക്ക് തിരിച്ചെത്താനാകാതെ മീനാക്ഷി പാലത്തിനപ്പുറത്തുള്ള കോളനി നിവാസികൾ ഭയപ്പാടോടെ കഴിഞ്ഞത് മണിക്കൂറുകൾ. വീട്ടിൽ തനിച്ചാക്കി പോന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെയോർത്ത് നെഞ്ചുരുകുകയായിരുന്നു ഇവിടുത്തെ അമ്മമാർ. ഇന്നലെ രാവിലെ ട്രൈബൽ കിറ്റും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനായാണ് കോളനിയിലെ ഭൂരിഭാഗം പേരും മേപ്പാടി ടൗണിലേക്കെത്തിയത്. രാവിലെ 10.10നുള്ള ബസിലാണ് ഇവർ ടൗണിലിറങ്ങിയത്. സാധനങ്ങൾ വാങ്ങി കടകളിൽ വിശ്രമിക്കുന്ന സമയത്താണ് വൻ ദുരന്തത്തെക്കുറിച്ച് ഇവർ അറിയുന്നത്.
കൈയിൽ മൊബൈൽ ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന ഊരുനിവാസികൾ, വീട്ടിലുള്ളവരുടെ വിവരമെങ്കിലും ഒന്നറിയാൻ ഫോൺ വിളിക്കാൻ പോലും കഴിയാതെ പാടുപെട്ടു. ഒടുവിൽ കിട്ടിയ വണ്ടികളിൽ കയറി എത്രയും പെട്ടെന്ന് ഇവർ മീനാക്ഷി പാലത്തിനടുത്ത് എത്തിയപ്പോഴാണ് നാടിനെ വിഴുങ്ങിയ ദുരന്തക്കാഴ്ച നേരിൽ കാണുന്നത്.
വീടുകളിൽ ഒന്നും രണ്ടും വയസുള്ള കുഞ്ഞുങ്ങളെയും പ്രായമായവരെയും തനിച്ചാക്കിയാണ് പലരും ടൗണിലേക്കിറങ്ങിയത്. എന്നാൽ ഉച്ചകഴിഞ്ഞിട്ടും മീനാക്ഷി പാലത്തിനപ്പുറത്തുള്ള തങ്ങളുടെ കോളനിയിലേക്ക് തിരിച്ചുപോകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. പാലത്തിനപ്പുറം എന്ത് സംഭവിച്ചു എന്നറിയാതെ, തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്താനാകാതെ കണ്ണീരോടെ കാത്തുനിൽക്കുകയായിരുന്നു ഊരുനിവാസികൾ. ഇവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് വൈകുന്നേരത്തോടെയാണ്.
മുന്നിൽ ശ്വാസംനിലയ്ക്കുന്ന കാഴ്ച!
മേപ്പാടി: കുടുംബ വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കള്ളാടി മമ്മിക്കുന്നിലെ മാറാത്ത. അമ്പലവയലിൽ നിന്ന് മേപ്പാടിയിലെത്തിയാണ് ചൂരൽമല ബസിൽ കയറിയത്. ബസ് മീനാക്ഷിക്ക് സമീപമെത്തിയപ്പോൾ ഡ്രൈവർ സഡൻബ്രേക്കിട്ടു.
സാധാരണ രീതിയിൽ ആനയാണ് ബസിന് കുറുകെ നിൽക്കാറ്. അതുകൊണ്ട് തന്നെ മാറാത്ത കരുതി ആന വഴി തടഞ്ഞതാണെന്ന്. മുന്നിൽ നിന്ന് ഉഗ്രശബ്ദം കേട്ടപ്പോൾ ആനയുടെ ചിന്നംവിളിയല്ലല്ലോ കേൾക്കുന്നതെന്ന് അവർക്ക് തോന്നി. അങ്ങനെയാണ് റോഡിലേക്ക് നോക്കിയത്. അപ്പോൾ കണ്ടത് ശ്വാസം നിലയ്ക്കുന്ന കാഴ്ചയായിരുന്നുവെന്ന് മാറാത്ത പറയുന്നു.
മകനും കുടുംബത്തോടുമൊപ്പമാണ് മമ്മിക്കുന്നിലെ വീട്ടിൽ മാറാത്ത കഴിയുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് കള്ളാടി പാലത്തിലൂടെ യാത്ര മുടങ്ങിയതോടെ ഇന്നലെ പകൽ മുഴുവൻ താഞ്ഞിലോട്ടെ റോഷ്ന യൂസഫിന്റെ വീട്ടിലായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനാവില്ലെന്ന് അറിഞ്ഞതോടെ മാറാത്ത വൈകിട്ടോടെ അമ്പലവയലിലെ ബന്ധുവീട്ടിലേക്ക് മടങ്ങി.
ഉയർന്ന അളവിലുള്ള മഴ അവഗണിച്ചു
മേപ്പാടി: അതിശക്തമായ മഴ തുടർന്നിട്ടും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതിരുന്നത് ദുരന്തത്തിന് കാരണമായി. 24 മണിക്കൂറിനിടെ 211 മില്ലിമീറ്റർ മഴയാണ് കണ്ണാടിയിൽ രേഖപ്പെടുത്തിയത്. തുരങ്കപാത പദ്ധതി പ്രദേശത്ത് പതിവുപോലെ പ്രവൃത്തി നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി മണ്ണിടിച്ചിൽ പ്രവൃത്തി നടക്കുന്നില്ലെങ്കിലും തൊഴിലാളികളെ ഉപയോഗിച്ച് മറ്റ് പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. 250ലേറെ തൊഴിലാളികളാണ് തുരങ്കപാത പദ്ധതി പ്രദേശത്തുള്ളത്. മുണ്ടക്കൈ ദുരന്തം നടന്നപ്പോഴും കള്ളാടി മേഖലയിൽ 200 മില്ലിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തിയിരുന്നു. അതിനാൽ അതിശക്തമായ മഴ പെയ്യുമ്പോൾ നിർമ്മാണ പ്രവൃത്തി നിർത്തിവെക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ദുരന്തത്തിന്റെ ഭീകരത പതിഞ്ഞ് സിസി.ടി.വി ദൃശ്യം
മേപ്പാടി: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മീനാക്ഷിപാലത്തിനു സമീപത്തെ ഹോട്ടലിൽ സ്ഥാപിച്ച സിസി.ടി.വി ക്യാമറയിലാണ് ദുരന്തത്തിന്റെ ഭീകരത പതിഞ്ഞത്. ശക്തമായ മഴയെ തുടർന്ന് ചെറിയ തോതിൽ മണ്ണ് ഒലിച്ചിറങ്ങുന്നത് കണ്ട് പാലം ആരംഭിക്കുന്ന ഭാഗത്ത് നിൽക്കുന്നവർ അത് മൊബൈലിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തൊട്ടുപിന്നാലെ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഇവർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപെടുകയും ചെയ്തു.
സിസി.ടി.വി ദൃശ്യത്തിൽ കാണുന്ന മൂന്ന് തൊഴിലാളികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റോഡിലെ ചെളി കഴുകുകയായിരുന്ന ടാങ്കർ ലോറി ഒഴുകിപ്പോകുന്നതും, ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് ചിലർ രക്ഷപ്പെടുന്നതും നിലവിളികളും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സുരക്ഷ മാനദണ്ഡം പാലിക്കാത്തത് വിനയായി
എൻ.ബാദുഷ,പ്രസിഡന്റ്,വയനാട് പ്രകൃതി സംരക്ഷണ സമിതി
തുരങ്കപാത നിർമ്മാണം വിദഗ്ദ്ധപഠനത്തിനും ശാസ്ത്രീയ വിലയിരുത്തലിനും ശേഷം മാത്രമേ നടത്താവൂ എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി തുടക്കം മുതലേ പറഞ്ഞിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാർ കമ്പനി തുരങ്കത്തിന്റെ പണി തുടങ്ങിയത്. തുരങ്കമുഖത്ത് മലയിടിച്ച് നിരുത്തരവാദപരമായി മണ്ണു കൂട്ടിയിട്ടു . മണ്ണിടിച്ചിൽ ഉണ്ടായത് മൺകൂനയിലല്ല, മലയുടെ മുകളിലാണ്. തുരങ്കനിർമ്മാണത്തിന്റെ ഭാഗമായി വൻതോതിൽ മണ്ണിടിച്ചപ്പോൾ ഉണ്ടായ പ്രകമ്പനം കൊണ്ടാണ് മലയിടിഞ്ഞ് മണ്ണ് കുത്തിയൊലിച്ചത്. തുരങ്കം നിർമ്മിച്ചുകൊണ്ടിരിക്കുന്ന പ്രദേശം അതീവ പരിസ്ഥിതി ദുർബലമായ പ്രദേശമാണെന്നും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും തുരങ്കം നിർമ്മിക്കുന്നതിലൂടെ കൂടുതൽ ശക്തിപ്പെടുമെന്നും പല ആവർത്തി പരിസ്ഥിതി വിദഗ്ദ്ധരും ശാസ്ത്രജ്ഞരും മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലതുമായ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും തുരങ്കം കടന്നുപോകുന്ന പശ്ചിമഘട്ടമലയുടെ കിഴക്കും പടിഞ്ഞാറുമുള്ള മലനിരകളിലുണ്ടായിട്ടുണ്ട്. സമീപകാലത്ത് പൂത്തുമലയും ചൂരൽമലയും ചേമ്പ്ര മലയും പടിഞ്ഞാറൻ ചെരിവിലുള്ള കവളപ്പാറയും പാതാറും നൂറുകണക്കിന് മനുഷ്യജീവനും തീരാനഷ്ടവും ദുരിതവുമുണ്ടാക്കിയ ദുരന്തങ്ങളാണ്.
കള്ളാടിയിൽ തുരങ്കത്തിന്റെ പാറതുരക്കാൻ തുടങ്ങിയിട്ടില്ല. പാറയിൽ എത്താനുള്ള മലയിടിച്ചു മണ്ണ് മാറ്റിയട്ടേ ഉളളൂ. പാറ തുരക്കുന്നതിലൂടെ ഉണ്ടാകുന്ന അവശിഷ്ടങ്ങളും മണ്ണും കുമിഞ്ഞുകൂടുന്നതോടെ വരും വർഷങ്ങളിൽ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. നിലവിലുളള അഞ്ച് ചുരം റോഡുകൾ വീതി കൂട്ടിയും ബലപ്പെടുത്തിയും ആധുനികവത്ക്കരിച്ചും വാഹനങ്ങളുടെ വാഹക ശേഷി തിട്ടപ്പെടുത്തിയും എളുപ്പത്തിൽ ചുരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |