എൻ.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട്: കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിന് ബലക്ഷയമുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ.ഐ.ടി). നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. ഇതുസംബന്ധിച്ച് റിപ്പോർട്ട് കോർപറേഷന് സമർപ്പിച്ചു. നിരവധി ദേശീയ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയത്തിൽ കാലപ്പഴക്കത്തിന്റേതായ ബലക്ഷയമുണ്ട്. ഇത് പരിഹരിക്കാൻ പതിവ് പരിശോധന മാത്രം പോരെന്നും ഓരോ അഞ്ച് വർഷത്തിലും സ്വകാര്യ ഏജൻസിയോ അംഗീകൃത ഏജൻസിയോ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോർപ്പറേഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എൻ.ഐ.ടിയിലെ അസി. പ്രൊഫസർമാരായ ഡോ.എം.അബ്ദുൽ അക്ബർ, ഡോ.എസ്.എസ് അജീഷ് എന്നിവരുടെ നേതൃത്വത്തിൽ പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്. 1990 ലാണ് ഇ.എം.എസ് സ്റ്റേഡിയം നിർമിച്ചത്. 30 മുതൽ 50 വർഷം വരെയാണ് സ്പോർട്സ് സ്റ്റേഡിയങ്ങളുടെ ശരാശരി ആയുസ്. നിലവിൽ സ്റ്റേഡിയത്തിൽ ശുചിമുറികൾ, കൈവരികൾ, ഗാലറികൾ എന്നിവിടങ്ങളിലെല്ലാം വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പടിക്കെട്ടുകളിൽ പലയിടത്തായി കോൺക്രീറ്റ് അടർന്നനിലയിലാണ്. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പുറമേ അഞ്ച് വർഷത്തിലൊരിക്കൽ ബലക്ഷമതാ പരിശോധനയും നടത്തണം. ഇതിനിടെ എന്തെങ്കിലും തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടണമെന്നും റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |