ചുരത്തിൽ പാർക്കിംഗിന് നിയന്ത്രണം
താമരശ്ശേരി: ഓണത്തിരക്കിൽ ചുരത്തിൽ ശനിയാഴ്ച രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇന്നലെയും തുടർന്നു. അവധി ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതും റോഡ് നവീകരണവും ഒൻപതാം വളവിന് താഴെ മരക്കൊമ്പ് ഒടിഞ്ഞു വീണതുമാണ് കാരണം. കുരുക്കിനെ തുടർന്ന് 28 വരെ ചുരത്തിൽ പാർക്കിംഗ് അനുവദിക്കില്ല.
ഗുണ്ടൽപേട്ടയിലേക്കും വയനാട്ടിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോയവർ രാത്രിയോടെ ഒരുമിച്ച് തിരിച്ചിറങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. പകൽ സമയത്ത് ചുരത്തിൽ പ്രവേശനാനുമതി ഇല്ലാത്ത മൾട്ടി ആക്‌സിൽ വാഹനങ്ങൾ രാത്രി എട്ടുമണിയോടെ ചുരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ ചുരം പൂർണമായും നിശ്ചലമായി.
ആറ്, ഏഴ്, എട്ട് വളവുകളിൽ നവീകരണ പ്രവൃത്തി നടക്കുന്നതും കുരുക്ക് ഉണ്ടാക്കുന്നുണ്ട്. മേഖലയിൽ റോഡിൽ വലിയ കുഴികളുണ്ട്. രണ്ടാം വളവിന് സമീപത്ത് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗങ്ങളിലൂടെ സാവധാനമേ വാഹനങ്ങൾ കടന്നു പോവൂ. ശനിയാഴ്ച രാത്രി രൂപപ്പെട്ട ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ രാവിലെ മുതൽ വയനാട്ടിലേക്ക് വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത് വലിയ പ്രതിസന്ധിയായിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തിയ ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |