മേപ്പാടി(വയനാട്): ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വെള്ളാർമല സ്‌കൂളിന് മിനിയേച്ചറിൽ പുനർജന്മം നൽകി തൃശ്ശൂർ സ്വദേശി. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ മിനിയേച്ചർ ആർട്ടിസ്റ്റ് നജിലാണ് സൃഷ്ടിക്ക് പിന്നിൽ. പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തസുന്ദരമായി നിലനിന്നിരുന്ന സ്‌കൂളിന്റെ മാതൃകയാണ് നജിൽ തയ്യാറാക്കിയത്. സ്‌കൂളിന്റെ ഓരോ തൂണും ചുമരുകളിലെ ചിത്രങ്ങളും മുറ്റത്തെ മരങ്ങളും കളിസ്ഥലവും സ്‌കൂൾ അസംബ്ലിയും പാചകപ്പുരയും പുന്നപ്പുഴയും എല്ലാം അതേപടി പുനഃസൃഷ്ടിച്ചു.
ഓർമ്മകൾക്ക് കൂടുതൽ ആക്കം കൂട്ടാൻ സ്‌കൂളിൽ നിന്നുള്ള മണ്ണ് നിർമാണത്തിനായി ഉപയോഗിച്ചു എന്നതും പ്രത്യേകതയാണ്. ഒന്നര മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ചെറുപ്പം മുതൽ മിനിയേച്ചർ കലയിൽ താത്പര്യമുള്ള നജിൽ ആ ഇഷ്ടം കൈവിടാതെ തുടരുകയാണ്.
വയനാട് ജില്ലയിലെ ഏറ്റവും മനോഹരമായ സർക്കാർ വിദ്യാലയമായിരുന്നു വെള്ളാർമല സ്‌കൂൾ. വെള്ളാർമലയുടെ താഴ്വരയിൽ പുന്നപ്പുഴയുടെ അരികിൽ പ്രവർത്തിച്ചിരുന്ന സ്‌കൂൾ 2024 ജൂലായ് 30ന് പുലർച്ചെയുണ്ടായ ഉരുൾ പൊട്ടലിലാണ് ഭാഗികമായി തകർന്നു. സ്‌കൂൾ മൈതാനത്തിന് സമീപത്തായി ഒഴുകിയിരുന്ന പുഴ മൈതാനം പൂർണമായും കവർന്നെടുക്കുകയായിരുന്നു. സ്‌കൂളിന്റെ മിനിയേച്ചർ വെള്ളാർമല സ്‌കൂളിൽ പ്രദർശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |