കോഴിക്കോട്: ഓണാഘോഷങ്ങളുടെ തിരക്കിൽ അലിഞ്ഞ നഗരത്തിന് മധുരമേകുകയാണ് വിവിധയിടങ്ങളിലായി നടക്കുന്ന പായസമേളകൾ. മിഠായിത്തെരുവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പായസവിൽപ്പന സജീവമായതോടെ രുചിയറിയാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. വീട്ടമ്മമാരുടെ കൂട്ടായ്മകൾക്ക് പുറമെ കെ.ടി.ഡി.സി, ഖാദി, മൃഗനയനി എന്നിവരുടെ നേതൃത്വത്തിലും മിഠായിത്തെരുവിൽ പായസമേളകൾ ഒരുക്കിയിട്ടുണ്ട്. മുതലക്കുളത്തെ കുടുംബശ്രീ ഓണച്ചന്തകളിലും വിവിധതരം പായസങ്ങൾ ലഭ്യമാണ്. നഗരത്തിലെ വഴിയോരങ്ങളിലും നിരവധി പായസ സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്.
പരമ്പരാഗത പായസങ്ങൾക്കൊപ്പം ഇത്തവണ വ്യത്യസ്ത രുചികളും വിപണിയിലെത്തിയിട്ടുണ്ട്. പാൽപായസം, പാലട, അട പ്രഥമൻ, പരിപ്പ് പ്രഥമൻ, മുളയരി പായസം എന്നിവയ്ക്കു പുറമെ അമ്പലപ്പുഴ സ്പെഷ്യൽ, പഴം, പൈനാപ്പിൾ, കാരറ്റ്, ഇളനീർ, മിക്സഡ്, ഗോതമ്പ് തുടങ്ങിയ പായസങ്ങളും ആവശ്യക്കാരേറെയുള്ള ഇനങ്ങളാണ്. ഓരോ ദിവസവും ഓരോ സ്പെഷ്യൽ പായസങ്ങളാണ് കെ.ടി.ഡി.സി നൽകുന്നത്. ഒരു കപ്പ് പായസത്തിന് 50 രൂപയാണ് നിരക്ക്. അര ലിറ്റർ മുതൽ പാഴ്സൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അര ലിറ്ററിന് 250 രൂപയും ഒരു ലിറ്ററിന് 450 രൂപയുമാണ് വില. മുളയരി പായസം കപ്പിന് 70 രൂപയും ലിറ്ററിന് 500 രൂപയുമാണ്. പാലടയും പരിപ്പ് പായസവുമാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്ന് സംഘാടകർ പറയുന്നു. അതിരാവിലെ തന്നെ ആരംഭിക്കുന്ന വിൽപ്പന ഉച്ചയോടെ പല സ്റ്റാളുകളിലും അവസാനിക്കുന്ന സ്ഥിതിയാണ്. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമായി മുൻകൂട്ടി പായസം ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പായസവില
* ഒരു കപ്പ് — ₹50
* അര ലിറ്റർ — ₹250
* ഒരു ലിറ്റർ — ₹450
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |