മലപ്പുറം: വിപണിയിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിച്ചതോടെ ഹോട്ടൽ മേഖല പ്രതിസന്ധിയിൽ. പച്ചക്കറിയ്ക്ക് പുറമെ അരി, ഇറച്ചി, മീൻ വിലയിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വില വർദ്ധനവിന് ആനുപാതികമായി ഭക്ഷണങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തുമ്പോൾ ഹോട്ടലിലെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമോ എന്ന ആശങ്ക കാരണം ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും വില വർദ്ധിപ്പിച്ചിട്ടില്ല.
ഒരുകിലോ ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും 220 രൂപ നൽകണം. ക്യാരറ്റ് - 100, ബീൻസ് - 70 രൂപയിലെത്തി. ചിക്കൻ വില 200 കടന്നിട്ടുണ്ട്. ഒരുകിലോ ബീഫിന് 350 രൂപ നൽകണം. ട്രോളിംഗ് നിരോധനത്തോടെ വർദ്ധിപ്പിച്ച മത്സ്യവില ഇപ്പോഴും കുറഞ്ഞിട്ടില്ല. 10 ദിവസത്തിനിടെ അരി വിലയിലും വർദ്ധനവുണ്ടായി. ഒരുകിലോ മട്ട, ജയ അരി വില 47 ആയി ഉയർന്നു. കുറുവ-41, നൂർജഹാൻ-37, ബസ്മതി-110, കൈമ-160 ആയി ഉയർന്നു.
സർക്കാർ ഇടപെടൽ അനിവാര്യം
പാചക വാതക വില വർദ്ധിച്ചപ്പോൾ തന്നെ ഉല്പാദനച്ചെലവ് 30 ശതമാനത്തിലധികം വർദ്ധിച്ചെന്നും ഇത് കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് ഹോട്ടൽ മേഖലയ്ക്ക് ഉണ്ടാക്കുന്നതെന്നും ഹോട്ടൽ വ്യാപാരികൾ പറയുന്നു.
സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.
സംസ്ഥാനത്ത് കോഴിത്തീറ്റ ഉൽപ്പാദനത്തിലും പോൾട്രി മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ പ്രതിസന്ധി ഇനിയും രൂക്ഷമാവുമെന്ന് വ്യാപാരികൾ പറയുന്നു.
ഹോട്ടലുകളെ സംബന്ധിച്ച് ഇടയ്ക്കിടെയുള്ള വില വർദ്ധനവ് പ്രായോഗികമല്ല. വില വർദ്ധനവ് ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കും. ഓണം കഴിയുന്നത് വരെ ഈ പ്രതിസന്ധി തുടരാനാണ് സാദ്ധ്യത. അസോസിയേഷന് വില നിയന്ത്രിക്കാനാവില്ല. വില അതത് സ്ഥാപന ഉടമകളാണ് തീരുമാനിക്കുന്നത്.
സജീർ ജോളി, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
3,000ത്തിലധികം ചെറുതും വലുതുമായ ഹോട്ടലുകളാണ് ജില്ലയിലുള്ളത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |