
സീസണിൽ കുഴൽ കിണർവരെ നിർമ്മാണം 1500 മുതൽ 1800
ശരാശരി കുഴൽ കിണർ നിർമ്മാണത്തിന് മാത്രം 85000 രൂപ
അടിയ്ക്ക് (താഴ്ച)100 മുതൽ 105 രൂപ വരെ
മോട്ടറിന് 40000 മുതൽ തുടക്കം
മുതലമട: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് മുതലമടയിൽ കുഴൽക്കിണർ നിർമ്മാണം തകൃതി. വേനൽ കടുത്തതിനെത്തുടർന്ന് ഭൂഗർഭജലം വറ്റിയപ്പോൾ നൂറുകണക്കിന് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകളാണ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈ, ദിണ്ടുക്കൽ, ശിവകാശി, തിരിച്ചെന്തൂർ, മധുരൈ തുടങ്ങി നൂറുകണക്കിന് ഇടങ്ങളിലുള്ള തൊഴിലാളികളും കുഴൽ കിണർ നിർമ്മിക്കുന്ന ബോറിംഗ് മെഷീനുകളുമാണ് ഗ്രാമപഞ്ചായത്തിൽ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടിലധികം വേനൽകാലത്ത് ആയിരക്കണക്കിന് ബോർവെല്ലുകളാണ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ചത്. എന്നാലത് ഇക്കുറി രണ്ടായിരത്തിനടുത്ത് എത്തിയിട്ടുണ്ട്. ഒരു യൂണിറ്റിൽ 10 മുതൽ 12 വരെയാണ് തൊഴിലാളികളുണ്ടാവുക. 24 മണിക്കൂറും കുഴൽ കിണർ നിർമ്മാണം നടത്താനായി ഇവർ മൂന്ന് ഷിഫ്റ്റുകളായാണ് ജോലി ചെയ്യുന്നത്. അടിക്ക് 100 മുതൽ 105 രൂപ വരെയാണ് കുഴൽക്കിണർ നിർമ്മാണത്തിന്റെ ശരാശരി ഈടാക്കുന്നത്.
ഡീസലിന്റെ വിലവർദ്ധനവാണ് 100 രൂപയ്ക്ക് മുകളിൽ നിർമ്മാണത്തിന്റെ റേറ്റ് കൂടാൻ കാരണം. എങ്കിലും നിർമ്മാണത്തിന് ഇത് കാര്യമായി ബാധിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ഇടങ്ങളിലും 400നും 500നും അടിക്ക് ഇടയിലാണ് വെള്ളം കാണുക. കഴിഞ്ഞ വേനൽക്കാലത്ത് ഇത് 250 നും 350 നും ഇടയിലായിരുന്നു. ഭൂഗർഭ ജലത്തിന്റെ തോത് താഴെ താഴ്ന്നതും ബോർവെല്ലുകളുടെ എണ്ണം വർദ്ധിച്ചതും വേനൽ കടുത്തതുമാണ് ബോർവെല്ല് നിർമ്മാണത്തിന്റെ താഴ്ച കൂട്ടാൻ ഇട വരുത്തുന്നത്.
500 മുതൽ ആയിരം അടി വരെ താഴ്ത്തുന്ന കുഴൽക്കിണറുകളാണ് നിലവിൽ മുതലമടയിൽ സജീവമായിരിക്കുന്നത്. നിർമ്മാണം കഴിഞ്ഞാൽ മോട്ടോർ വയ്ക്കൽ ആണ് അടുത്തഘട്ടം. 40,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള മോട്ടറുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായതാണ് ബോർവെല്ലുകൾക്ക് മുതലമട ഗ്രാമപഞ്ചായത്തിൽ ഇത്രയേറെ നിർമ്മാണം നടത്താൻ ഇടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |